Monday, December 31, 2012



തിരിച്ചറിവുകളുടെ
തിരിഞ്ഞു നോട്ടത്തിലാണ്
ലോകമെനിക്കുച്ചുറ്റും 
ഉരുണ്ടുകൂടിയത് .

ചിന്തകളുടെ 
എരിവു തട്ടിയിട്ടാണ് 
വാക്കുകള്‍ 
കറുത്തിരുണ്ടത് .

കറുപ്പല്ല 
ചുവപ്പാണന്നു പറഞ്ഞത്,
തെരുവിലെ
നിഴലുകളാണ് .

വിഹ്വലതകള്‍ 
തിന്ന പകലിന്‍റെ , 
ചൂടേറ്റു 
കറുത്തു പോയെന്നു 
ഞാന്‍ ഉറച്ചുനിന്നു .

(മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ കവിത മത്സരത്തില്‍ എഴുതിയത് ...
http://www.facebook.com/photo.php?fbid=4017266878546&set=o.183734611637044&type=1&theatr

http://www.facebook.com/photo.php?fbid=4053263738445&set=o.183734611637044&type=1&theater)

Tuesday, December 25, 2012

ഡിസംബറിന്‍റെ മണം

ഡിസംബറിന്‍റെ, 
മണം തിരഞ്ഞു 
ഓര്‍മകളിലൂടെ ഊളിയിട്ടു 

പാടവരമ്പിലെ 
കറുകതലപ്പിലൂടെ
 കാലിലേക്കരിച്ചുകയറിയ
മഞ്ഞിന്‍ തണുപ്പിന്‌
ബാല്യകാലത്തിന്‍റെ 
കാല്‍പ്പാടു പതിഞ്ഞ 
കൌതുകമാര്‍ന്ന മണങ്ങള്‍

കടുംപച്ചയായി 
നാമ്പുയര്‍ത്തുന്ന, 
കതിര്‍ത്തലപ്പുകളെ
തഴുകിവെരുന്ന
ഭ്രാന്തന്‍ കാറ്റിന് 
പ്രതീക്ഷകളിലെ 
നൂറുമേനിയുടെ മണം 

ജീവിതം  തിരഞ്ഞുപോയ 
നഗരങ്ങള്‍ ,
പകരം നല്‍കിയ
വരണ്ട കാഴ്ച്ചകള്‍ ;
മനംമടുപ്പിച്ച മണങ്ങള്‍ .


മഞ്ഞുമൂടിയ സന്ധ്യകളില്‍ ,
തീകായുന്ന ജിജ്ഞാസകളില്‍ 
ചുവപ്പായി ,മഞ്ഞയായി 
വെന്തുരുകുന്നു 
എത്ര ചിത്രങ്ങള്‍ ,
ജീവിതം കോണിലാക്കിയ 
വേരുകള്‍ ,വഴികള്‍ .

കല്ലറ വളപ്പില്‍പരന്ന
കുന്തിരിക്കത്തിന്‍റെ 
മണത്തില്‍ ,ഡിസംബര്‍ 
വിളിച്ചിറക്കികൊണ്ടുപോയ 
ചില പ്രീയപ്പെട്ട മുഖങ്ങള്‍ 
തിരിച്ചുവരവുകള്‍ 
നടത്തി മടങ്ങുന്നു .


ബോഗന്‍വില്ലകള്‍ 
പൂവിട്ട അതിരുകള്‍ 
തറവാട്ടു വീടിനോപ്പം 
മാഞ്ഞുപോയതുപോലെ ,
ഡിസംബറില്‍ നിന്നും
ജനുവരിയിലേക്കും
ജനുവരിയില്‍ നിന്നും 
ഡിസംബറിലേക്കും 
കുറഞ്ഞും, ഏറിയുമുള്ള 
ബന്ധം പോലെ;


ഓര്‍മ്മകളില്‍  നിന്നും 
വര്‍ത്തമാനത്തിലേക്കടിക്കുന്ന  
മണങ്ങള്‍ പലതും 
ഏറിയും കുറഞ്ഞും 
നേര്‍ത്തുപോകുന്നു ;
പുതിയ മണങ്ങളുടെ
തീരംതേടി
യാത്രകള്‍ തുടരുന്നു .

(ഏവര്‍ക്കും നന്മകള്‍ നൂറുമേനി വിളയുന്ന 
പുതുവത്സരം ആശംസിക്കുന്നു )

Friday, December 21, 2012

ഇര

ചിന്തകള്‍ക്ക് ഇരതേടി
നടന്നപ്പോഴാണ്
ഞാന്‍
ചിലന്തിവലകള്‍ കണ്ടത് .

നല്ല ഭംഗിയായി
കളങ്ങളായി
നെയ്തോരുക്കിയ
വലകള്‍.

കോണില്‍
ഇരകുടുങ്ങാന്‍
കാതോര്‍ത്തു
പതിയിരിക്കുന്ന
ചിലന്തിയുടെ ലോകം

ചുറ്റുകാഴ്ച്ചകളുടെ
യവ്വനതുടുപ്പില്‍
പറന്നു നടക്കുമ്പോഴാണ്
ഇരയുടെ
ചിറകുടക്കിയത്.

ഒന്നു
പിടഞ്ഞു നോക്കി ,
കുതറി നോക്കി
കുരുക്കുകള്‍
മുറുക്കുകയാരുന്നു.

ഒടുവിലത്തെ
പിടിച്ചിലിനു മുന്‍പാണ്‌
ഇര പറഞ്ഞത്  
"ചുറ്റും വലകളുണ്ട്
സൂക്ഷിക്കുക" .

Thursday, December 20, 2012

ഓര്‍മ്മകളില്‍ ഒരു കൊയ്ത്തുകാലം




ക്ലാസ്സു പരീക്ഷ കഴിഞ്ഞു
സ്കൂള്‍ അടച്ചതിന്റെ
പിറ്റേന്നാണ്
കൊയ്ത്തു തുടങ്ങിയത് .

മുറ്റം ചെത്തിയൊരുക്കി
വെടിപ്പാക്കിയിട്ടിടുണ്ട്
വൈകിട്ട്
കറ്റയടുക്കാനുള്ളതാണ്‌

ഇങ്ങെ കളത്തില്‍
ഭാര്‍ഗവന്‍ ചേട്ടന്റെ
അപ്പുറത്തു
വാസന്തിചേച്ചിയുടെ,
അതിന്റെ അപ്പുറത്തു
മാധവി ചേച്ചിയുടെ,
അങ്ങനെയാണ് പതിവ്;
പതിവുതെറ്റിച്ചാല്‍
തല്ലുണ്ടയാലോ.

ഭാര്‍ഗവന്‍ ചേട്ടനും ,
വാസന്തി ചേച്ചിയും,
മാധവി ചേച്ചിയുമെല്ലാം  
പാടത്താണ് .
അവര്‍ക്ക് കഞ്ഞിവെള്ളം
കൊണ്ട് കൊടുക്കണം .

ഒരേ താളത്തില്‍
പാട്ടുപാടി ,അവര്‍
കൊയ്തു മുന്നേറുമ്പോള്‍
തലയരിഞ്ഞു കിടക്കുന്ന
കതിരുകള്‍ ,എന്താണ്
തമ്മില്‍ പറയുന്നത്?
പത്തായത്തില്‍
ഒളിക്കുമ്പോള്‍
കൂട്ടുവരുന്ന
ചുണ്ടെലികളെക്കുറിച്ചായിരിക്കും.

 

 കൊയ്തുനിരത്തിയ
കതിരുകളില്‍
കലബലുണ്ടാക്കിയ
രണ്ടെണ്ണത്തിനെ
ചെവിക്കുപിടിച്ചു തിരിച്ച്,
വാസന്തി ചേച്ചി 
കറ്റകെട്ടുന്നത്
കാണാന്‍ തന്നെ
ചേലാണ്.

കറ്റകെട്ടുകഴിങ്ങാല്‍ 
പിന്നെ മത്സരമാണ്‌,
ആരാണ് കൂടുതല്‍
ചുമക്കുന്നതെന്നറിയാന്‍
തലയില്‍
കറ്റചാക്കുമായി
കുണുങ്ങി-കുണുങ്ങി
വയല്‍ വരമ്പിലൂടെ
വീഴാതെ നടക്കുന്നത്
ഒരു അഭ്യാസംതന്നെയാണ് .

കൊയ്ത്തോത്തുങ്ങി കഴിങ്ങാല്‍
പിന്നൊരു ബഹളമാണ്
കറ്റമെതിക്കണം
കാറ്റുനോക്കി  പാറ്റിയെടുക്കണം
പറയും,നാഴിയും
ചങ്ങഴിയുമളന്നു
ഈണത്തില്‍
പതം തിരിക്കണം
പത്തായം നിറയ്ക്കണം
കച്ചിയൊതുക്കി
തുറുവാക്കണം.

ഇന്നും കൊയ്ത്താണ്
നീളന്‍ കൊഴലുവെച്ചൊരു
വണ്ടിയോടിനടക്കുന്നു
അരികില്‍ വന്നു
നെല്ലുകുടയുന്നു ,
അയലത്തെ
വാസുചേട്ടന്‍
അന്തികള്ളടിച്ചിട്ടു
വാളുവെയ്ക്കുന്നതു പോലെ
"ഒരു ചേലുമില്ല".


   

Tuesday, December 18, 2012

നിയമവഴികള്‍


നിയമം

 നിയമം
കുറുക്കുവഴികളാണ്
  തെറ്റില്‍ നിന്നും ശരിയിലേക്കും 
  ശരിയില്‍ നിന്നും തെറ്റിലേക്കും
 ചെറിയ തെറ്റില്‍ നിന്നും 
 വലിയ തെറ്റിലേക്കും 
അങ്ങനെ ,...

പല -പല വഴികള്‍ 
കുറുകി കിടക്കുന്നു .

കഴുമരം പറഞ്ഞത് 

കൊലക്കയര്‍ 
തുമ്പിലൂടെ 
അരിച്ചുകയറിയ,
പ്രാണന്‍റെ
അവസാന പിടച്ചലികളില്‍
ചിലപ്പോഴെക്കിലും 
ഞാന്‍ 
ആര്‍ത്തു ചിരിച്ചിടുണ്ട്.


Sunday, December 16, 2012

വാരാന്ത്യ വിശേഷങ്ങള്‍

അവധി ദിവസത്തിന്‍റെ
ആലസ്യത്തില്‍
വൈകി എഴുന്നേറ്റു
കണ്‍‌തുറന്നു നോക്കിയപ്പോള്‍
മുന്നില്‍ കണ്ണാടി
ഇന്നത്തെ ദിവസം
"!@&*^$&$$&$&"


മുഖം കഴുകിയേക്കാം
എന്നുകരുതി
പൈപ്പ് തുറന്നപ്പോള്‍
അത് എന്നോട്
പൊട്ടിത്തെറിക്കുന്നു
അധോവായു
ചീറ്റിച്ചു കൊണ്ട് .

സമയം കളയാന്‍
വഴി അന്വേഷിച്ചപ്പോഴാണ്
ചുരുണ്ടുകൂടികിടന്ന
പത്രത്താളുകള്‍ക്ക്
ജീവന്‍ വെച്ചത്

കയ്യിലെ ചായക്കപ്പില്‍നിന്നും
ആവിപ്പുക
ഉയര്‍ന്നു പൊങ്ങി
കറങ്ങിത്തിരിഞ്ഞു  
അന്തരീക്ഷത്തില്‍
അപ്രത്ക്ഷ്യമായി;
കണ്മുന്നിലെ
പത്രത്താളുകളില്‍ നിന്നും
ചൂടാറാത്ത
ചില വാര്‍ത്തകള്‍
സിരകളില്‍ കയറി
നീറിത്തുടങ്ങി .

അങ്ങകലെ അമേരിക്കയില്‍
അമ്മയെ വെടിവെച്ചു
വീഴ്ത്തിയിട്ടും
പിണക്കം മാറാതെ ,
അമ്മ പഠിപ്പിച്ച
കുരുന്നുകളെയും
കൊന്നുതള്ളിയ
യുവാവിന്‍റെ
തോക്കു വിശേഷങ്ങള്‍ .

ചൈനകെന്താ
മോശമാകാന്‍ പറ്റുമോ,
വളര്‍ന്നുവരുന്ന ശക്തിയാണ് .
അവിടെയുമുണ്ട്
സ്കൂള്‍ കുട്ടികള്‍
തന്നെ ഇരകള്‍
കത്തികൊണ്ടാണ്
പ്രയോഗം എന്നുമാത്രം .

പിന്നെയും പലതുണ്ട്
വാര്‍ത്തകള്‍ ,
ലോകവാര്‍ത്തകളില്‍
മൊത്തമായൊരു
ചുവപ്പുരാശി
പടര്‍ന്നു കാണുന്നു .

ആശ്വാസ വാര്‍ത്തകള്‍
തിരഞ്ഞു
കേരളത്തിലെക്കൊന്നു
പോയിവരാമെന്നു വെച്ചു,
തലക്കെട്ടഴിഞ്ഞു
നഗ്നമായി ,
ചില ആഭിജാത്യത്തിന്‍റെ
മൂടുപടങ്ങള്‍ .

*സ്വന്തം* മകള്‍ക്ക്
മദ്യംനല്കി
പീഡിപ്പിച്ച
അച്ഛനും ,കൂട്ടാളികളും ;
തൂങ്ങിച്ചത്ത
മകളുടെ
കാമുകനെ കിട്ടാഞ്ഞു
അവന്‍റെ അമ്മയെ
വെട്ടിക്കൊന്ന
വേറൊരു അച്ഛന്‍ ,
................................
അവിടെയും
വാര്‍ത്തകള്‍ക്ക്
കാഠിന്യം തന്നെ
അല്ലെക്കിലും
നമ്മള്‍ മലയാളികള്‍ ,
ഒന്നിനും
പിന്നില്‍ പോകാറില്ലല്ലോ ..

Sunday, December 9, 2012

സന്യാസം


പണ്ടേതോ മുനിമാര്‍
മറന്നുവെച്ച, മൌനമുറങ്ങുന്ന
ഗുഹാന്തരങ്ങളിലൂടെ
ജീവിതത്തിന്‍റെ വെളിച്ചം ,
തേടി ഞാനലയുന്നു

സത്യം മൂടികിടക്കുന്ന
തപോവനങ്ങളിലൂടെ
വെളിവുതേടി
എന്‍റെ സന്യാസം ,
അവഹേളനങ്ങളില്‍
നിങ്ങളരുളിയ
ഭ്രാന്തന്‍റെ മുദ്രയുമായി .

അഗ്നി പിറക്കുന്ന
കോണില്‍ നിന്നും
ബോധം നിറച്ചൊരു
കൈ വരുന്നതും കാത്ത്
മരവുരി മുറുക്കി
ഞാനിരിക്കുന്നു .

കാലാന്തരത്തില്‍ ,
ഖനിഭവിച്ച ഇരുട്ടുറങ്ങുന്ന
കണ്ണുകളിലേക്ക്
തെളിച്ചവുമായി
അദ്വൈതം ഉണരുമോ ,
ഞാന്‍ എന്നെ തിരിച്ചറിയുമോ ?




Wednesday, December 5, 2012

മരുഭൂമികള്‍ ഉണ്ടാകുന്നത്.


      ആകെ കറുത്തൊരു
ആകാശമുണ്ട്     കാറ്റിനോട്
  പരിഭവിച്ചു നില്‍ക്കുന്നു .

   വെയിലുതിന്നു വെളുത്ത
     കാടുണ്ട്‌ നാടുനോക്കി
വയസന്‍     ചിരി     ചിരിക്കുന്നു .

    ലോറികയറിപ്പോയ
കുന്നുണ്ട്    ചെങ്ങാതിയെ
തിരഞ്ഞു റോഡിലിരിക്കുന്നു.

      നെല്ലുവിളഞ്ഞ
വയലുകളുണ്ട് തായ്വഴി
തേടി ഫ്ലാറ്റിലിരിക്കുന്നു.

      മഴകുത്തിയോഴുകിയ
നാട്ടുകുളമുണ്ട് തോണ്ടയുണങ്ങി
     കോളക്കടയില്‍    നില്‍ക്കുന്നു .

(പലരും  പറഞ്ഞുപഴകിയ
         കഥകളുണ്ട് ഞാനും
       എഴുതിവെയ്ക്കുന്നു
   ഒരുവേള നാളെപറയാം ,
ഇക്കാണുന്ന    മരുവിലാരുന്നു
    എന്‍റെ വാക്കുകളിലെ
              പച്ചപ്പെന്ന്.)

Monday, December 3, 2012

ഏകാന്തതേ....


ഏകാന്തതേ
നിന്‍റെ ചിറകിന്‍
തണലിനിടയില്‍
ഒരല്പ്പമിടം
എനിക്കുതരൂ ..

കെട്ടഴിഞ്ഞുപോയ
ചിന്തകളുടെ ,
കാഴ്ച്ചകളുടെ
ഭാണ്ടക്കെട്ടുകള്‍
മുറുക്കിവെച്ച്
ഞാനൊന്നു
വിശ്രമിക്കട്ടെ .

മഞ്ഞുവീണു,
മരവിച്ച കാലത്തിനപ്പുറം
വസന്തം തളിരിടുന്നതു
സ്വപ്നം കാണട്ടെ
മുന്നിലുള്ള വറുതിയുടെ
ഉഷ്ണജ്ജ്വാലകളെ
കണ്ടില്ലെന്നു നടിക്കട്ടെ .

ഭൂമിയുടെ കോണുകളില്‍
എങ്ങെങ്കിലും
കാലത്തിന്‍റെ
കൈ പതിയാത്ത,
മനുഷ്യമോഹത്തിന്‍റെ
കാല്‍പ്പാടു വീഴാത്ത
ഇടങ്ങളുണ്ടോ ?
നിന്‍റെ കൈകോര്‍ത്തു
നക്ഷത്രങ്ങള്‍ മൂടപ്പെട്ട
ആകാശം നോക്കി
കിടന്നുറങ്ങാന്‍ .



Saturday, December 1, 2012

Dec-1st


രക്തരേണുക്കളിലുടെ
തലമുറകളിലേക്ക്
പടര്‍ന്നു കയറുന്ന
നുരയ്ക്കും പുഴുക്കളെ
പിഴുതെറിയാം.

അജ്ഞതയുടെ
ഇരുട്ടിലേക്ക്
ഒരുമെഴുകുവെട്ടം
കൊളുത്തിവെക്കാന്‍
കൈകോര്‍ത്തു
പങ്കുചേരാം  .

http://www.aids.org/
http://www.manoramaonline.com/advt/Health/world-aids-day-2012/index.html
http://www.who.int/mediacentre/events/annual/world_aids_day/en/index.html
http://www.ksacs.in/

Thursday, November 29, 2012

സമൂഹത്തിനോട്


   ഞാന്‍ ആരെന്ന് ;

എന്നിലും നന്നായി 


നിങ്ങള്‍ക്കറിയാം 


  എന്ന് എന്നോട് 


  ചിലര്‍ പറഞ്ഞു .




   നിങ്ങളറിയുന്ന


      ഞാനാണ്‌ 


യഥാര്‍ത്ഥത്തിലുള്ള   


   ഞാനെങ്കില്‍  ,  


ഞാന്‍  അറിയുന്ന 


ഞാന്‍   ആരെന്ന്‍


ചിന്തിച്ച്  ,ശങ്കിച്ച് 


ഞാന്‍  എന്നെപോലും 


  മറന്നു പോയി.

Tuesday, November 27, 2012

പ്രവാസമരണം


ആശുപത്രി മുറിക്കു
വെളിയിലെ
ചില്ലുപാളിയിലൂടെ കണ്ട
മോണിട്ടറിലെ
ഹൃദയരേഖകള്‍ ,
നീണ്ടും കുറുകിയും
ഒടുവിലൊരു
നേര്‍രേഖയായി
അവനെ ശീതീകരണ
മുറിയിലേക്ക്
കൂട്ടികൊണ്ടുപോയി .


ഇന്നലെ രാവില്‍
ഉറങ്ങുവോളം
സംസാരിച്ചിരുന്നതാണ്
പ്രതീക്ഷകളുടെ ,
സ്വപ്നങ്ങളുടെ
ലോകം പകുത്തതാണ് .


പഠിക്കുന്ന മകളെപ്പറ്റി,
പണിതീരാറായ
വീടിനെപ്പറ്റി ,
പ്രായമായ
അപ്പനമ്മയെപ്പറ്റി .
.....................................

കൂടിയ
കറന്റ് ചാര്‍ജ്ജു
മുതല്‍  
പാല്‍ വിലവരെയുള്ള ;
പരിഭവങ്ങള്‍
കേള്‍ക്കാതെ
എനിക്കിനി
സ്വസ്ഥമായ് ഉറങ്ങാം.........
അവനൊഴിഞ്ഞ
കിടക്ക നോക്കി .

(ഒരു പ്രവാസി  നാട്ടുകാരന്‍റെ  മരണവാര്‍ത്ത കേട്ടപ്പോള്‍ .......)


Sunday, November 25, 2012

ചലച്ചിത്ര കാവ്യം


            1.ഋതു
 
ബുദ്ധ ദര്‍ശനത്തിന്‍റെ
       നിറവില്‍
സ്വയം പാപത്തിന്‍റെ
       ശിലകള്‍,
വലിച്ചുഴറുന്ന
ജീവിതത്തിന്‍റെ
ഋതുഭേത കാഴ്ച്ചകള്‍
കണ്ണിലൊരു
മഞ്ഞു കണമായി
ഉറയുന്നു .

       2. പാട്ട് 

കുരുവികളുടെ പാട്ടില്‍
അലിഞ്ഞു ചേരുന്ന
കുരുന്നു ചിരികള്‍
സ്വര്‍ണ നിറമുള്ള
മത്സ്യങ്ങളായി
പുളയുന്നു .

കൂടുവിട്ടു ചാടിയ
ഒട്ടകപക്ഷിക്ക് പിറകെ
കൂടുതേടി പായുന്ന
ജീവിതക്കാഴ്ച്ചകള്‍
പലവഴി കടന്നു
ചിറകടിയായി
ഉയരുന്നു .

1-SPRING,SUMMER,WINTER,FALL,AGAIN SPRING:-- South Korean film by Kim Ki-Duk

2-SONG OF SPARROWS:-Iranian film by Majid Majidi

Friday, November 23, 2012

ചിരി

           ആദ്യം  ചിരിച്ചത്
             പാല്‍ച്ചിരി
         അമ്മയെ നോക്കി

         പിന്നെ ചിരിച്ചത്
          കുസൃതിച്ചിരി
       പെങ്ങളെ നോക്കി 



   അച്ഛനെ നോക്കി ചിരിച്ചത്
           പരിഭവച്ചിരി

നിന്റെ കൈകോര്‍ത്തു ചിരിച്ചത്
        സൌഹൃദച്ചിരി

        കണ്ണില്‍ നോക്കി

     ചിരിക്കുവാന്‍ വെച്ച
          മോഹച്ചിരി
        ബാക്കിയായി

     ഒടുവില്‍ ചിരിച്ചത്

       ചുണ്ടടച്ചാണ്
       പേരറിയാത്ത
             ചിരി

Thursday, November 22, 2012

ഭ്രാന്ത്‌



അങ്ങാടി കോണില്‍നിന്ന്
ഭ്രാന്തന്‍ ചിരിക്കുന്നു,
ഒരു കണ്ണാടി ചീളില്‍
സ്വന്തം മുഖം കണ്ട്

കീറിയ ഒറ്റമുണ്ട്
ഉടുത്തിട്ടുണ്ട്
കട്ടിയഴുക്കിന്‍റെ
മേല്ക്കുപ്പായമുണ്ട്
കണ്ണുകളില്‍
അഗ്നിനാളമുണ്ട്
തലയില്‍ ,മുടിയില്‍
കൊടുംകാറ്റ് ഒളിച്ചിട്ടുണ്ട്,
തെറിവാക്ക് പുലമ്പുന്നുണ്ട്
മൊത്തത്തില്‍ നല്ല
കാഴ്ച്ചയ്ക്കു വകയുണ്ട് .

കാഴ്ച്ചകണ്ട് നില്‍ക്കുന്നുണ്ട്
പല കണ്ണുകള്‍
മതിഭ്രമം ബാതിച്ച മനസുകള്‍ .
യൂടൂബില്‍ , ഫേസ്ബുക്കില്‍
നാളെ നീ താരമാണ്,
പടരുന്ന രോഗമാണ്

ചകിത മാനസനായി
ഞാനുണ്ട് ചിന്തിച്ചു നില്‍ക്കുന്നു
നിന്‍റെ ചിരിയുടെ
അര്‍ത്ഥം  തേടി ,
ഒരുവേള എനിക്കും
ഭ്രാന്തായതാകാം .

Tuesday, November 20, 2012

കിളികള്‍


തിരിഞ്ഞു നോക്കുമ്പോള്‍
എല്ലാ രാജ്യങ്ങളും
മരുപ്രദേശങ്ങളാണ്
പണ്ടെന്നോ കടലാരുന്ന,
കാടാരുന്ന, മണല്‍പ്പറമ്പുകള്‍ .
കാതോര്‍ത്താല്‍
ഇന്നുംകേള്‍ക്കാം
ഇരംബങ്ങള്‍ .

തിരകള്‍ അടങ്ങിയെക്കിലും
മണല്‍ക്കാറ്റ് അടിക്കുന്നുണ്ട്
വറ്റികുറുകി രുചിയറ്റെക്കിലും
പറ്റികിടക്കുന്ന
ഉപ്പിലാണ് നോട്ടം
വേലിക്കപ്പുറത്തേക്കാണ്
ചരിത്ര വഴികള്‍ .

വേട്ടയാടപെടേണ്ട   മൃഗങ്ങള്‍
ഒരുപാടുണ്ടെക്കിലും  
അമ്പേല്ക്കാറുള്ളത്  
എന്നും കിളികള്‍ക്കാണ്.
അല്ലെക്കിലും,                                  
വേനല്‍ കനക്കുമ്പോള്‍
ഇറ്റു നീരില്ലാതെ
മണ്ണു പറ്റുന്ന
കിളികളെ പറ്റി
ആരോര്‍ക്കാന്‍ .

Monday, November 19, 2012

സഞ്ചാരി

ഒരു സഞ്ചാരി ആകണം
കാലം ബാക്കി വെച്ച
കാഴ്ച്ചകള്‍ തിരഞ്ഞുനടക്കണം

ആരും കണ്ടെത്താത്ത
തീരങ്ങളിലുടെ
ചിറകു വീശി പറക്കണം

പുത്തെന്‍ കാഴ്ച്ചകളുടെ
വിസ്മയങ്ങളെ

കൈയെത്തി തൊടണം .

പൂമരങ്ങള്‍ ,പൂമ്പാറ്റകള്‍
നിറങ്ങള്‍ ,നീര്‍ചോലകള്‍
എല്ലാം ഒപ്പിയെടുക്കണം

കുന്നിന്‍ തലപ്പുകളിലുടെ
ചീറിപായുന്ന മേഘങ്ങളില്‍
അലിഞ്ഞു ചേരണം

കാറ്റായ്,മഴയായ്
വെയിലായ്,മഞ്ഞായ്‌
പൊഴിഞ്ഞു തീരണം .

Sunday, November 18, 2012

കുരിശ്ശ്

മഴത്തടത്തില്‍ 
കലങ്ങിയൊരാകാശം
പള്ളി മുറ്റത്ത്‌.

ആകാശത്തിലേക്ക്
ഇടയ്ക്കിടെ
തലനീട്ടുന്നു
ഒരു നീളന്‍ കുരിശ്ശ്

കുരിശ്ശില്‍
തൂങ്ങാറുണ്ട്
ഓര്‍മ്മകളില്‍
ഇന്നും ക്രിസ്തു

ഓര്‍മ്മകള്‍
ഓര്‍മ മാത്രമാകുമ്പോള്‍
കുരിശ്ശാകുന്നു 
ഞാനും നീയും .        

Friday, November 16, 2012

അച്ഛന്‍

കാലില്‍ കൊഞ്ചുന്ന
സ്വരമണിഞ്ഞു
ചുണ്ടില്‍ വിടരുന്നൊരു
പാല്ച്ചിരിയുമായി
ഒരു പെണ്‍കിടാവ്
ഓടിയെത്തി
ഉമ്മറപ്പടിയില്‍
ആളനക്കം കേട്ട് .

അപരിചിതനെ കണ്ടു ,

ചിരിമാഞ്ഞ മുഖവുമായി
അമ്മക്കാലുപിടിച്ചു
മറഞ്ഞു നോക്കുന്നു
ഇളം കണ്ണുകള്‍ .

അറിയാതെ പോയി
ആദ്യ കാഴ്ച്ചയില്‍
"അച്ഛന്‍ "എന്ന്
കേട്ട് മാത്രം
അറിഞ്ഞ വാക്ക് ,
മുത്ത്‌ നിറഞ്ഞ
കണ്ണുമായി
കൈ നീട്ടി നിന്നു
വിളിക്കുന്നു മുന്നില്‍ .

എത്ര രാവുകളില്‍
അമ്മ പറഞ്ഞ
കഥകളില്‍
അച്ഛനുണ്ട്‌ ദൂരെ
വിയര്‍പ്പണിഞ്ഞു
നില്‍ക്കുന്നു .

വരുമൊരുനാളില്‍,
നിറഞ്ഞുമ്മനല്‍കാന്‍
കൈനിറയെ മധുര
പൊതികളുമായി
എന്നമ്മ പറഞ്ഞിരുന്നെക്കിലും ,
അറിയാതെ പോയി
ആദ്യ കാഴ്ച്ചയില്‍ ...........................

(ഒരു പ്രവാസി സുഹൃത്തിന്‍റെ ജീവിത കാഴ്ച്ചയില്‍ നിന്നും കട്ടെടുത്തത്)

Thursday, November 15, 2012

സിഗ്നല്‍


മൂന്നു നിറങ്ങള്‍
നാലുവഴികള്‍
എത്ര മുഖങ്ങള്‍
കാത്തിരിപ്പിന്‍റെ നൊമ്പരം .

ഒന്ന്‍

നിന്‍റെ സമയം
ആയിട്ടില്ല
തെല്ലു നേരം ഉണ്ട്
ഞങ്ങളുണ്ട്
കൂടെ .

രണ്ട്

തയ്യാറായിക്കൊള്ളുക
ഏതു നിമിഷവും
വിളിക്കപ്പെടും
പാഴാക്കുവാന്‍
സമയമില്ല .

മൂന്ന്‍

നിന്നെ വിളിച്ചിരിക്കുന്നു
ഇനി മുന്നോട്ടു യാത്ര
ലക്‌ഷ്യം അറിയാതെ
ഗതി വേഗത്തിന്‍റെ
ചിറകില്‍ ഏറി .

Tuesday, November 13, 2012

ശൈത്യം



മരുഭൂമിയിലെ വേനല്‍
ഇന്നലെ അവധിക്കപേക്ഷിച്ചു
അര്‍ദ്ധവിരാമമിട്ടൊരു
പൊടിമഴ വന്നുപാറി.

കൊടും ശൈത്യത്തിന്‍റെ
വരവറിയിച്ചു ,
പകലുപോലും
നേരം തെറ്റി
മിഴിയടച്ചു തുടങ്ങി .
കുളിര് പുതയ്ക്കുന്ന
കാലമോര്‍ത്തു
വഴിവക്കുകള്‍
പൂവിരിയ്ക്കാനൊരുങ്ങുന്നു

പനക്കൂട്ടങ്ങളില്‍
പുനര്‍ജീവനത്തിന്‍റെ
നാടിമിടുപ്പുകള്‍ .


കാറ്റു കൂമ്പാരമിട്ട
മണല്‍ത്തരികളരുകില്‍
താവളം കെട്ടുന്നു ചിലര്‍,
പൂര്‍വ്വികര്‍  അതിജീവിച്ച
ഋതുക്കള്‍ ഓര്‍ത്തു
രക്തരേഖകള്‍ പുതുക്കാന്‍
മണ്ണിന്‍റെ രുചി
തിരിച്ചറിയാന്‍ .    

വിടവ്

കണ്ണുകൊണ്ട് കണ്ടറിഞ്ഞതെല്ലാം
കല്ലുവെച്ച കളവാണ്
അരികത്തിരുന്നു കേട്ടതെല്ലാം
തൊങ്ങലുവെച്ച കഥകളാണ്
എനിക്കും നിനക്കും
തമ്മിലിടയില്‍ ഇന്നും
ആഴമറിയാത്ത വിടവുണ്ട്‌ .

എത്ര പുതപ്പിട്ടു
മൂടിയിട്ടും
എന്‍റെയും നിന്‍റെയും
ഉള്ളറകളിലിന്നും
ആര്‍ത്തിയുടെ,അഹങ്കാരത്തിന്‍റെ
അധികാര മോഹത്തിന്‍റെ
വിത്തുകള്‍ മുളയ്ക്കുന്നുണ്ട് .

ജരാനരകളില്ലാത്ത യവ്വനം
കൊതിക്കുന്ന യയാതിയെപോല്‍
പടര്‍ന്നു കയറാന്‍ ആകാശവും
കിടന്നുറങ്ങാന്‍ ഭൂമിയുമുള്ള
ചിന്തകളുടെ മേച്ചില്‍പ്പുറങ്ങളിലും
തട്ടിപ്പറിക്കലുകളുടെ
സ്വാര്‍ത്ഥത പരക്കുന്നുണ്ട് .

Monday, November 12, 2012

#***ഏവര്‍ക്കും ദീപാവലി ആശംസകള്‍ ***#

അഗ്നിപൂത്ത
നിറങ്ങള്‍ കൊണ്ടു
മാനം ചിത്രമെഴുതുമ്പോള്‍
തെളിഞ്ഞു കത്തുന്ന
ദീപങ്ങള്‍ കൊണ്ടു
സന്ധ്യ ചിരിയ്ക്കുമ്പോള്‍
മധുരം പങ്കിട്ടു
മനസു നിറയുമ്പോള്‍,
പുരാണങ്ങള്‍ ബാക്കി വെച്ച
നന്മയോര്‍ക്കുന്നു .

Sunday, November 11, 2012

ദൈവങ്ങള്‍ വില്‍പ്പനയ്ക്ക്

ദൈവങ്ങളെ വില്‍പ്പനയ്ക്ക്-
വെച്ചൊരു മുക്കവലയില്‍
പാതിരാ നേരത്തൊരു
നക്ഷത്രം വീണുടഞ്ഞു .

ചിതറിയ ശകലങ്ങളില്‍
നിറം പിടിച്ചു .

ദൈവങ്ങള്‍ തമ്മില്‍
കലഹിച്ചു ,പോര്‍വിളിച്ചു
ചോര കുടിച്ചു;

എത്ര കുടിച്ചിട്ടും
തീരാതെ
പുതു ദൈവങ്ങളിന്നും
വില്പ്പനയ്ക്കെത്തുന്നു .

Friday, November 9, 2012

ചൊവ്വാ ദോഷം

ചൊവ്വാ ദോഷമുണ്ടെന്നു
ജോതിഷി ,
ഞാനെന്തു
പിഴച്ചെന്നു പെണ്‍കുട്ടി .

കണ്ടവര്‍ -കണ്ടവര്‍
ചായ കുടിച്ചു
മടങ്ങി .
കേട്ടവര്‍ -കേട്ടവര്‍
വെറുതെ

നെടുവീര്‍പ്പിട്ടു .

ബീജാവാഹമേല്‍ക്കാത്ത
ഗര്‍ഭപാത്രം ഇന്നലെ
തൂങ്ങി മരിച്ചു ,
എരിഞ്ഞു തീര്‍ന്നിട്ടും
തുറിച്ചു നോക്കുന്നു
കണ്ണുകള്‍ .

ദോഷം ഇല്ലാത്തിടത്തേക്ക്
ഞാന്‍ പോകുന്നു
എന്നൊരു മുന്‍കുറിപ്പ്
മേശവലുപ്പില്‍
നിന്നും വീണ്ടെടുത്തു.

Thursday, November 8, 2012

ദൈവത്തിന്റെ വീടുകള്‍





  
പുണ്യമൊരു
പ്രാര്‍ഥനയുടെ നിറവില്‍
ഉയര്‍ന്നു പൊങ്ങിയ
മിനാരങ്ങള്‍
പ്രാവുകള്‍ കുറുകുന്ന

മുഖപ്പുകള്‍ .

പടിഞ്ഞാറെന്‍ മാനത്തെ
പുതു ചന്ദ്രിക
ഇശല്‍ ഒഴുക്കിയ
റമദാന്‍ രാവുകള്‍ .

ഉള്ളറകളിലെ
ധ്വനികളില്‍ നിന്ന്
പടരുന്ന
ഊര്‍ജ്ജ പ്രവാഹങ്ങള്‍ ,
നിസ്കാര തഴമ്പുവീണ
നെറ്റിയില്‍ നിഴലിക്കുന്ന
വൃത പുണ്യങ്ങള്‍ .

Wednesday, November 7, 2012

ബംഗലൂരു ചന്നാഗിധേയ ?



കാലമാറ്റത്തില്‍ ഒരു;
വിസ്ഫോടനത്തില്‍
ഞാനും തെറിച്ചുവീണാ-
നഗര മധ്യത്തില്‍
ഗതി തേടി

ഇരവിലും ചിരിയ്ക്കുന്ന
ബംഗ്ലൂരൂ ,നിന്‍റെ

ചിരിയില്‍
ഞാനും മയങ്ങി

കേമ്പഗൌടയുടെ
കന്നഡ മണ്ണിലന്നു
അഭിനവ മദ്യരാജാവിന്‍റെ
വാഴ്ച്ചക്കാലം.
കൊച്ചു ക്രികറ്റിന്‍റെ
ആരവങ്ങള്‍
ആദ്യമുണര്‍ന്ന
ചിന്നസ്വാമിയെ
വലംവെച്ചെത്ര
യാത്രകള്‍ .

പേരറിയാത്ത പൂമരങ്ങള്‍
തണല്‍ വിരിച്ചിട്ട
സുന്ദര വീഥികള്‍ ,
അതിനും മീതെ
പറന്നു പൊങ്ങുന്ന
പുതു വീഥികള്‍ .
ഇഴഞ്ഞു നീങ്ങുന്ന
ശകടത്തിനുള്ളില്‍
എത്ര മുഖങ്ങള്‍
എത്ര കഥകള്‍ .

ലാല്‍ബാഗിലുടെ
എത്ര നടന്നിട്ടും
തീരാത്ത പൂക്കാലങ്ങള്‍
ഓര്‍മ്മയായ-
സ്വാതന്ത്ര്യത്തിന്‍റെ പരേഡുകള്‍. .
അവന്യു റോഡിലുടെത്ര
പുസ്തക തിരച്ചിലുകള്‍ ....

മാളുകള്‍ ,സ്റ്റോളുകള്‍
വോള്‍വോകള്‍ ,
ലീലയുടെ കൊട്ടാരം,
പോലെത്ര.............
ആടമ്പരക്കാഴ്ച്ചകള്‍ .

ഒരു കോണില്‍ ചിരിച്ചും
മറു കോണില്‍ കരഞ്ഞും
പല ജീവിതക്കാഴ്ച്ചകള്‍ ;
ഡോമ്ലൂരിലെ നാറുന്ന
ഓടപോല്‍
നീ മൂടിവെയ്ക്കുന്നു .

ഇടുങ്ങിയ മുറിക്കുള്ളില്‍
അട്ടിയിട്ട സൌഹൃദങ്ങള്‍
പിരിഞ്ഞുപോയിട്ടെത്ര
നാളായെക്കിലും
ആത്മ പുസ്തകത്തിന്‍റെ
നനുത്ത താളില്‍
തുടുത്തു നില്‍ക്കുന്നു .

Monday, November 5, 2012

മധ്യത്ത്.



ഉണങ്ങാന്‍ 
നിരത്തിയിട്ട 
വിത നെല്ല് 
മുറ്റത്ത്‌

കക്കുവാന്‍
കാതോര്‍ത്തു 
ചില ജീവികള്‍ 
പറ്റത്ത്

അലക്കുന്ന
തുണിനോക്കി
ഒരു കാര്‍മേഘം
മാനത്ത്

കുടംപുളിയിട്ട്
ചട്ടിയിലാക്കിയ
പുഴ മീന്‍
അടുപ്പത്ത്‌.

ഓടിയോടി
തളരാതെ
ഒരു മുത്തശി
മധ്യത്ത്.

ഒരു സായഹ്നം 


നടരാജ വിഗ്രഹം കണ്ടു
ഉടലുലഞ്ഞാടുന്ന
കന്യാകുമാരിയുടെ
സായാഹ്ന്ന നൃത്തം

ചടുല വേഗത്തിന്‍റെ
മനസ്സുവീക്കങ്ങള്‍    
ബഷ്പമാക്കുന്ന
കടല്‍ക്കാറ്റിന്‍റെ  മുത്തം

സാഗര പക്ഷികളുടെ
ചിറകടിയില്‍
ഉള്‍ചേരുന്നൊരു
തിരമാലച്ചുരുക്കം .

ആഴിയെ ചുവപ്പിച്ചൊരു
ഊര്‍ജ്ജ പ്രഭതന്‍റെ
നീരാട്ടൊരുക്കങ്ങള്‍ .

നവനീത കിരണങ്ങള്‍
പുല്കിയുണരുമാ -
ഗഗന സീമയില്‍
ചിരിച്ചുണരാന്‍
ഇനിയൊരു
പാതിമയക്കം .

Sunday, November 4, 2012

പണ്ടെന്റെ വീട്ടിലുണ്ടായിരുന്നു
ചുരുണ്ടും, നീണ്ടും
കിടന്നിരുന്നൊരു തഴപ്പായ

കൈതോല മുള്ള് കീറി
ഉണക്കി മെരുക്കി
നാരാണിയമ്മ നെയ്ത
ജാമിതീയ രൂപം

വെന്ത നെല്ലിന്റെ
വേദനകള്‍
നെഞ്ചില്‍ ഏറ്റുവാങ്ങി
പൊരിഞ്ഞ പായ
വിത്തേറ്റി കൊണ്ടെത്ര
തട്ടേറ്റ പായ

ചുരുണ്ട് കൂടുമ്പോള്‍
ഉള്ളിലിരുന്ന ചിരട്ടയോടെ
ഉള്ളറ പരിഭവങ്ങള്‍
പറഞ്ഞ പായ .

കൈതപ്പൂ മണം
മങ്ങിയ
ഇന്നിന്റെ കോലായില്‍
എലികേറി  മാന്തി
പൊളിഞ്ഞ കുടലുനോക്കി
കരയുന്ന  പായ

Saturday, November 3, 2012



കല്ലറകളില്‍ പൂത്തുനില്‍ക്കുന്ന
വെയിലിനു ,എന്തേ ?
ഒരു മഞ്ഞ നിറം

ചുറ്റി കിടക്കുന്ന
ഏകാന്തതയുടെ
മൌനം ഉറഞ്ഞുകൂടിയതോ

പൂക്കളാല്‍ മൂടിയ
ദിനമോര്‍ത്തു
പുഞ്ചിരി തൂകുന്നതോ

പിരിയുമ്പോള്‍
ബാക്കിവെച്ച
കര്‍മ്മ ഫലങ്ങളുടെ
വിഴുപ്പിളകിയതോ.

Friday, November 2, 2012



നഷ്ടപെട്ട സുഹൃത്തിനു

ഓര്‍ക്കുന്നുണ്ട് ഞാന്‍
നിന്മുഖം വല്ലപ്പോഴും,
ജീവിത പരീക്ഷയില്‍
വേര്‍പിരിഞ്ഞു പോയെക്കിലും .

പണ്ടെത്ര പകലുകളില്‍
നാലുമണി പുളകത്തില്‍
ഇരുകൈ കോര്‍ത്തുനാം
ഇരുചക്ര ശകടത്തില്‍
ഇടവഴികള്‍ താണ്ടിയതും.


ചടുല ഭാഷണങ്ങള്‍ക്കിടയില്‍
ചടുപടാ വന്നൊരു
മഴ നമ്മെ പൊതിഞ്ഞതും
അതില്‍ കുതുര്‍ന്നു നീ
ചുണ്ട് കോടി ഇരുന്നതും .

പുച്ചകണ്ണുകള്‍ ഉള്ള
പെണ്‍കുട്ടിയെ നോക്കി
' ങ്ങ്യാവൂ'- 'ങ്ങ്യാവൂ'
കരഞ്ഞു ചിരിച്ചതും .

തിയറിയും പ്രാക്ടിക്കലും
കണ്ടു പേടിച്ചു
സിനിമ ടാകീസില്‍
ഒളിച്ചിരുന്നതും ,
അതുകണ്ടു പിടിച്ചു
നിന്‍റെ അച്ഛന്‍ അന്ന്
ചൂരലുമ്മ തന്നതും .

കടലുകാണാന്‍ പോയന്നു
കടല തിന്നു
കടല്‍ത്തിര എണ്ണിയതും .
മണലു കൂട്ടിയൊരു
മണിമാളിക പണിതതും .

പഫ്സും ,പുത്തനാം
ബര്‍ഗറും നോക്കി
വെള്ളമിറക്കി ഒരു
വട്ടു സോഡാ കുടിച്ചതും
ഇന്നുമോര്‍ക്കുന്നു ഞാന്‍ .

കാവടിയാട്ടം കാണാന്‍
പോയന്നു കാലത്ത്
കട്ട് പെറുക്കിയ
കടലാസു പൂക്കള്‍പോല്‍
തിളങ്ങി നില്‍ക്കുന്നു
ഇന്നുമാ ഓര്‍മ്മകള്‍

എത്ര വട്ടത്തില്‍
ചവുട്ടിയിട്ടും
നീണ്ടു പോകുന്ന
ജീവിതചക്രത്തില്‍
വീണ്ടുമൊരിക്കല്‍
കണ്ടുമുട്ടിയാല്‍
കാര്യം ഒന്നുണ്ടുപറയാന്‍
കരുതി വെയ്ക്കുന്നു .

Wednesday, October 31, 2012


അയലത്ത് നിന്നൊരു
നിലവിളി ഒച്ച
ഓടികിതച്ചു ഞാന്‍
ചെന്നു നോക്കി

അവിടുത്തെ ചേട്ടന്‍റെ,
ഹൃദയത്തിലേക്കുള്ള
തീവണ്ടി പാതയില്‍
മണ്ണിടിച്ചില്‍ .

ചങ്കിടിച്ചും,കാറ്റടിച്ചും
മണ്ണ് മാറ്റുമ്പോള്‍ .

സുനാമി മുന്നറിയിപ്പുമായി
ഒരു വാര്‍ത്താ -
പ്രക്ഷേപണം .

മനസിലെ മഴ






വര്‍ഷം പെയ്തു നിറയുന്നു
തൊടിയിലും ,
മരുഭുകാറ്റേറ്റു
മരവിച്ച മനസ്സിലും .

സന്ധ്യയുടെ കണ്‍തടം
നിറഞ്ഞു തുളുമ്പിയ
രാമഴയുടെ സംഗീതം
നെറ്റിയില്‍ ഇറ്റുവീണ
നനവാര്‍ന്ന രാഗമായി
ജനല്‍ പടിയുലുടെന്‍റെ
നെഞ്ചില്‍ പതിക്കുന്നു .

ചാലുകളിലൂടെ  ഒഴുകി
പരക്കുന്ന; ഓര്‍മ്മകളുടെ  
നേര്‍ത്ത  ജലകണങ്ങളില്‍
ശിലപോല്‍  തറഞ്ഞോരെന്‍റെ
ഹൃദയം കന്മദം പൊഴിക്കുന്നു .
അവക്തമായ നിഴലുകളില്‍
ലയിച്ചുഞാന്‍  ശൂന്യമാകുന്നു.


നേര്‍ത്ത മയക്കത്തിന്‍റെ
തപസില്‍ അഹല്യായി
ഞാന്‍ വീണ്ടും മടുങ്ങുന്നു
ശപമോഷത്തിന്‍റെ
കാല്പതിക്കുന്ന
നാള്‍വഴികളില്‍ ഉണരാന്‍ .

തണല്‍ ഉരുകുന്ന
വഴിയരുകില്‍
പണ്ടൊരു പുഴയുണ്ടായിരുന്നു.
അല്ല, തെറ്റി പോയി;
നിറഞ്ഞൊഴുകിയ
പുഴയരുകില്‍ പണ്ടൊരു
നാട്ടു വഴിയുണ്ടായിരുന്നു.

പുഴയില്‍ മണല്‍ ഒഴുകി
തെളിനീരു കലങ്ങി ,
പുഴയിലൂടൊരു വഴി ഒഴുകി
വഴി പുഴയെ മറികടന്നു .


ഇടര്‍ന്ന തിട്ടയില്‍
കൈ  ഊന്നി  അവന്‍ പറഞ്ഞു
പണ്ടിവിടെ  പ്രളയം
ഉണ്ടാകുമായിരുന്നെന്ന്‍.. .
അത് കേട്ട് ചിരിച്ചു
വെയിലിനു ഭ്രാന്തെടുത്തു .

Tuesday, October 30, 2012



സഞ്ചാരവീഥികള്‍ 

വാക്കുകള്‍ കൊണ്ടുള്ള വ്യവഹാരത്തില്‍
എനിക്കും നിനക്കും എത്ര അന്തരം
നോക്കു കൊണ്ടുപോലുമുള്ള
നിന്‍റെ സാമിപ്യം
എന്‍റെ ഹൃദയം കുലുക്കുന്നു

നിന്‍റെ വാക്കുകള്‍
തുലാമഴയ്ക്ക്  മുന്നണിയായ
ആകാശ ഭേരികള്‍,
എന്‍റെ വാക്കുകള്‍
സമുദ്രഗര്‍ഭത്തില്‍   മയങ്ങുന്ന
മഴ മുത്തുകള്‍ .

ആകാശ കൂട്ടില്‍ നിന്നും
പിരിഞ്ഞ നമ്മള്‍
ഇരുവഴിയായി സഞ്ചരിച്ചു.
മേടുകളിലെ ഉയര്‍ന്ന
തലപ്പുകളില്‍ നീ മുദ്രയിട്ടു
ഞാന്‍ അടര്‍ന്നുവീണു
വീണ്ടുമൊരു കൂടിനുള്ളില്‍
മയങ്ങി കിടക്കുന്നു.

കാലസാക്ഷിയായി
തിളക്കമോടെ ഞാന്‍ ഉണരും
നിന്‍റെ ഓര്‍മ്മകളില്‍  
കരിഞ്ഞ തിണര്‍പ്പുകള്‍
ഞാന്‍ കാണും .
 

Monday, October 29, 2012

ചിലര്‍ എന്നോട് പറഞ്ഞത്

വിരുന്നു വിളിച്ചു
കാക്കയിരുന്ന
ചില്ലയിന്ന് ഉണങ്ങിപോയി
മരുന്ന് മണം പുതച്ചു
ഞാനിന്ന് ഏകനായി .

എത്ര രാക്കാഴ്ച്ചകളില്‍
എനിക്ക് ചുറ്റും
സ്ഫടിക ഗ്ലാസുകള്‍ നിരന്നു .
എത്ര പേക്കോലങ്ങള്‍
എനിക്കായി ആരവമിട്ടു .
ഇന്ന് ;ഒഴിഞ്ഞ മേശയരികില്‍
ഈച്ചയാര്‍ക്കുന്ന വൃണവുമായി
ഞാന്‍ മാത്രം.

എന്റെ സ്വപ്‌നങ്ങള്‍ ,
എന്റെ രാവുകള്‍ ,
എന്റെ പകലുകള്‍,
എത്ര നഷ്ടമാക്കി .

ഓടിയ ഓട്ടംഅളന്നു
കിതയ്ക്കുന്നു ഞാന്‍
ഇനി നിന്റെ ഊഴം
അത് കണ്ടു
ഞാന്‍ ചിരിയ്ക്കട്ടെ.

Friday, October 26, 2012


മഴ തോര്‍ന്ന പകല്‍

നിന്റെ മിഴിയില്‍  പിടഞ്ഞ
മഴനീരുനോക്കി ഞാനിതാ
 ഈ നാട്ടുവഴിയില്‍ .
ഈറന്‍ കാറ്റു വന്നെന്റെ
കവിളില്‍ തഴുകുന്നു
നീര്‍മണി മുത്തുകള്‍
ചിതറി പറക്കുന്നു .

തളിര് നിറഞ്ഞൊരു
ഇലവിന്റെ പാദസ്വരം
കുളിരു  പുതച്ചൊരു
പകലിന്റെ നിസ്വനം.

മണ്ണ് കുഴഞ്ഞ
കാലടിപാടുകള്‍ .
സ്വരമടക്കി
കരിയിലകളരികില്‍ .

ഇടറി വീണ
ഇളംവെയിലില്‍
ഇലതുമ്പുകള്‍ ഉണരുന്നു .
പടര്‍ന്ന നിറങ്ങളില്‍
നിറഞ്ഞു നീലവിധാനം.

ഒരു മഴപകലുകുട് -
ഇവിടെ കൊഴിയുന്നു
നിനവിലേക്കൊരു
സുന്ദര ചിത്രമായി,
ജന്മ സുകൃതമായി .
     


Tuesday, October 23, 2012



'അ'
കൊണ്ടാദ്യമെഴുതിയ
വാക്കില്‍
അറിയാത്ത നോവുകള്‍
ആയിരം ഭാവങ്ങള്‍..

എത്രെ അളന്നിട്ടും
പുകമറയിട്ടൊരു
രൂപമാണ്‌
അടുക്കള സാമാനങ്ങള്‍ക്കിടയിലെ
ആശ്ചര്യ ചിഹ്ന്നമാണ്
ഇന്നും
'അ'........!

തലപ്പാവ്   

മധ്യവേനലിന്റെ മധ്യതിലൂട്
ഒരുരുപ വട്ടത്തില്‍
വിപ്ലവം അരിച്ചിറങ്ങുന്ന ആലയിലേക്ക്‌
ചിന്തകള്‍ക്കും ,സ്വപ്നങ്ങള്‍ക്കും
മൂര്‍ച്ച കൂട്ടാന്‍
അരം തേടിവന്നു;
വെന്തുപഴുത്ത് കൂടമേറ്റ്
ചുവന്ന കണ്ണുള്ള
ഒരു അജ്ഞാതന്‍ .

പേരെഴുതാത്ത അരിവെച്ച
അറകളില്‍ നിറംതൂവി
അരിവാള്‍ തലപ്പിലൂടൊരു
പാട്ടു പടര്‍ന്നു
വിയര്‍പ്പു  വീണ മണ്ണിലൂടതു
പ്രധിധ്വനിച്ചു.

പരുന്തു പറക്കാത്ത
മച്ചിന്‍മുകളിലൂടെ,
ഗൂഡമായൊരു
പുകമണം കറങ്ങി; 
തലപ്പാവിട്ടു മൂടിയ
വീര്യമാണ് അതെന്നു
ഇന്ന് ചില
വ്യാഖ്യാനങ്ങള്‍ .

Monday, October 22, 2012


 ചിരിയും- കരച്ചിലും 

ആശുപത്രി വരാന്തയിലെ
കസേരക്കൂട്ടത്തില്‍ .
ആള്‍ വെലുപ്പത്തിനു
 എന്തു സ്ഥാനം.
മരുന്നു മണത്തില്‍
തളം കെട്ടി കിടിക്കുന്ന
മൌനമാണെങ്ങും  .

അകത്തു കത്രികപണിക്ക്
കിടക്കുന്ന ദേഹത്തിന്‍റെ
രക്തബന്ധമുള്ള മുഖങ്ങള്‍
രക്തംവറ്റി  നില്‍ക്കുന്നു.

മൌനം ഭേദിക്കുന്ന
ചില നിമിഷങ്ങളില്‍
ഗര്‍ഭാശയം തുറന്നുവരുന്ന -
കരച്ചിലിനെ ചുറ്റുന്ന
ചിരിയുടെ
സന്തോഷ ലാളനങ്ങള്‍..

മറ്റു ചിലപ്പോള്‍
ഗര്‍ഭാശയത്തിലേക്ക് മടങ്ങുന്ന -
ചിരിയെ ചുറ്റുന്ന
കരച്ചിലിന്‍റെ
ചിറകടി   മേളനങ്ങള്‍. ...
     

Sunday, October 21, 2012

വളപ്പൊട്ടുകള്‍


മാറാല പിടിച്ച തട്ടില്‍നിന്നും
കാലത്തിന്റെ കൈതട്ടി
അടര്‍ന്നു വീണെന്റെ
 ഓര്‍മ്മ പുസ്തകം
ഇരുവാലികള്‍ പൂക്കളമിട്ട
താളുകളില്‍ നിന്നെന്നെ
നീല കണ്ണുയര്‍ത്തി നോക്കുന്നു,
പെറ്റുപെരുകാന്‍ ഞാന്‍ വെച്ച 
മയില്‍‌പ്പീലി തുണ്ടുകള്‍ .
ഇലകള്‍ ,പൂക്കള്‍ ,
തീപ്പെട്ടി ചിത്രങ്ങള്‍ ,
 നിറം  നഷ്ടമാകുന്ന  തൂവലുകള്‍
എന്റെ പുസ്തകക്കാല
കുതുഹലങ്ങള്‍ .

അക്ഷരം എഴുതി പഠിപ്പിച്ച
ഗുരുക്കന്മാര്‍ ,
എന്റെ കൈത്തണ്ടയില്‍ തിണിര്‍ത്ത
ചൂരലിന്റെ ചെറുനോവായി  തെളിയുന്നു,
ഞാനതില്‍ പകച്ചു നില്‍ക്കുന്നൊരു
പിന്‍ ബെഞ്ചുകാരന്‍.
പൊടിപിടിച്ച താളുകളിലുടെ    
ഞാനെന്റെ കൌമാരത്തിലേക്ക്   ,
 മങ്ങിയ  സൌഹൃദത്തിലേക്ക്;
വളപ്പൊട്ടുകള്‍ തിരഞ്ഞു
പിന്‍നടക്കുന്നു.

Saturday, October 20, 2012

സ്മാരകശിലകള്‍

കടല്‍ത്തീര മണലില്‍
കുഴിഞ്ഞു കിടക്കുന്നു
ഞാന്‍ മറന്നുവെച്ചൊരെന്‍
കാല്‍പ്പാടുകള്‍ .
വേലിയേറ്റത്തിന്റെ ക്ഷുഭിത
മാലകളില്‍ , നരവീണ് തുടങ്ങിയ
സ്മ്രിതികള്‍ .
എന്റെ ഭാരം ചുമന്നു
എന്നോടൊപ്പം വളര്‍ന്നു
തെളിഞ്ഞ രേഖകള്‍ .
ഞാന്പോലുമറിയാതെ
ഞാനെഴുതിയ ജീവസ്പന്ധനം.
ആഴങ്ങളുടെ ഏകാന്തതയില്‍----- -----=
നേര്‍ത്തു-നേര്‍ത്തു ഇല്ലാതാവുന്ന
പ്രാണന്റെ സ്മാരകശിലകള്‍ .

Wednesday, October 17, 2012

നിലാവു പെയ്യുമി
നിശബ്ദ രാത്രിയില്‍
നിന്നെ പുല്കിവെരുന്ന
കാറ്റു കാത്തുഞാനിരിക്കുന്നു .
വേണ്മേഘ  കീറുകള്‍  
മഞ്ഞായി പൊഴിയുന്ന
ധനുമാസ കുളിരില്‍
ഇറയത്തു ഞാന്‍
 ഇമവെട്ടാതിരുന്നു .
നിന്റെ നോട്ടം
എന്റെ ഉള്ളില്‍ പിടയന്നു ,
ഞാനതില്‍ വെന്തുനീറുന്നു
ഒരു നൊമ്പരമായി
ഞാന്‍ നിന്നിലലിയട്ടെ
നിന്റെ നിശ്വാസത്തിന്റെ
ഗന്ധമെനിക്കു പകരം തരു,
ഉള്‍ചുണ്ടിനാല്‍ രുചിച്ചു
ഞാനുറങ്ങട്ടെ .

Tuesday, October 16, 2012

ചക്രം


തിരക്കിട്ടോടുന്ന ജീവിത ചക്രത്തില്‍
തിരിച്ചറിയാത്ത മുഖങ്ങള്‍
കണ്ടു ഞാന്‍ മടുത്തു.
സിരകളിലും  ചക്രം
മാത്രം കറങ്ങുമ്പോള്‍
ചിരിച്ചു പോലുംകാട്ടാതെ
ഞാനുമാച്ചുഴിയില്‍
മുങ്ങുന്നു.

ചിതറിയ നോട്ടംകൊണ്ടെന്‍റെ
ഹൃദയം മുറിക്കാതെ
പോവുക ചിന്തകളെ
ഞാനും മയങ്ങട്ടെ
കുറുഞ്ഞികള്‍ പൂക്കുന്ന
പുലരികള്‍
കിനാവുകണ്ട്‌ .

Sunday, October 14, 2012

വേനല്‍ക്കാല കുടപിടിക്കുന്ന
നാട്ടുമാവിന്‍റെ  തണലില്‍
ഞാന്‍ എന്‍റെ കവിതയുടെ
വിത്തുകള്‍ മുളയ്ക്കാനിട്ടു ,
വയലേലകളിലുടെ  ചീറിവന്ന
 കാറ്റേറ്റതു കിളിര്‍ത്തു,
ചക്രവാളങ്ങളിലെ സിന്ധൂരപൊട്ടിട്ട 
സന്ധ്യാരാഗം കേട്ടതുവളര്‍ന്നു .
ഋതുഭേദങ്ങളുടെ പുളകങ്ങളില്‍
തളിരിട്ടു കായ്‌ പിടിച്ചു .

വിളഞ്ഞ തലപ്പുകള്‍ നോക്കി
ഞാന്‍ കൊയ്തുമെതിച്ചു,
പകുതി അളന്നു ഞാനിന്നു
വില്‍പ്പനക്ക് വെക്കുന്നു
മറുപാതി ഞാനെന്‍റെ
പത്തായപുരയില്‍ പുഴ്ത്തിവെക്കും 
വര്‍ഷകാല പ്രളയത്തിന്‍റെ,
എക്കല്‍ ഏറ്റുതുടുക്കുന്ന-
മണ്ണിലിട്ടു
വീണ്ടും മുളപ്പിക്കാന്‍.

Saturday, October 13, 2012

കിറുക്കന്‍

പാടവരമ്പിലെ കാറ്റിനെ
പിടിച്ചുഞാനൊരു
നൂല്തുമ്പില്‍ കെട്ടിയിട്ടു .
വളര്‍ത്തു  നായുടെ 
വാലെടുത്തൊരു നീണ്ട
കുഴലിലാക്കി.
മുത്തശിയുടെ ചുളിഞ്ഞത്വക്കില്‍
ഇസ്തിരിപെട്ടിവെച്ചു
നേരെയാക്കി .
വീട്ടിലെ അരിയെടുതിരുനാഴി
അളന്നു ആറ്റില്‍ കളഞ്ഞു .
ചീവീടിനെ  പിടിച്ചു
നാക്ക്‌ കണ്ടിച്ചു .
പായല്‍പിടിച്ച    അരകല്ല്
മുറ്റത് എടുത്തിടുരുട്ടി .
   
ചന്ദ്രനെ കൈകുംബിളിലാക്കി
അലമാരിയില്‍ അടച്ചുവെച്ചു  
കള്ളന്‍;
എന്നെക്കാളും കിറുക്കനവന്‍
താക്കോല്‍ പഴുതിലുടെ
ചാടിക്കളഞ്ഞു,
ദേഹം വളഞ്ഞവന്‍
മാനത്തുനില്‍ക്കുന്നു. 
താരകള്‍  അഹങ്കാരികള്‍
എന്നെ നോക്കി
കണ്ണിറുക്കുന്നു.

Friday, October 12, 2012

ഉരുളചോറ് 

തൂഷനിലതുമ്പില്‍ വെച്ച
ഉരുള ചോറുണ്ണാന്‍ 
കൈ കൊട്ടി വിളിച്ചിട്ടും
വന്നില്ല കാക്കയൊന്നും,
കടല്‍ത്തിരയില്‍
അസ്തമയകാറ്റ് അടിക്കുമ്പോഴും.

ഈ രാവില്‍ പാലമരം പൂത്ത്
ഗന്ധം പരക്കവേ
മുടിയഴിച്ചിട്ട  കിനാവുകളില്‍
കണ്ണുരുട്ടി, നാവുനീട്ടുന്നു
അച്ഛനും ,അമ്മയും.

ഉടലില്‍ ഉയിരോഴുകിയ
പകലുകളില്‍
 കൊടുക്കാതെ ബാക്കിവെച്ച
ഒരു ഉരുളചോറ്
ആ ഇലയില്‍ ഇരിക്കുന്നു
ഉറുമ്പ്‌ പോലുംഅരിക്കാതെ.



അശാന്തിയുടെ തീരങ്ങളില്‍
വേദനതിന്നു വിശപ്പടക്കി
കരളില്‍ വീണ കുഴിബോംബു കൊണ്ട്
കളിപ്പാട്ടമുണ്ടാക്കി കളിക്കുന്നു
കുറെ കുരുന്നുകള്‍.
കാല്‍ അറ്റും,കയ്യുടഞ്ഞും,
നോസ്സുപിടിച്ച അമ്മയുടെ
ചിരിയില്‍ അലിഞ്ഞവര്‍
ആടുമ്പോള്‍
പിറന്ന മണ്ണിന്റെ
ആകാശ കാഴ്ച്ചകളില്‍
വിഷപ്പുക തൂവുന്ന
ചിന്തകളില്‍
വീണ്ടും ഉയരുന്നു
കാഹളങ്ങള്‍ .
 (പ്രേരണ :"Turtles can Fly")

 മൂകന്‍

ഞാന്‍ ജീവിച്ചിരിക്കുന്നു
ഓരോ അണുവിലും,
രക്തം ഉറയാതെ
ധമനികളില്‍ തണുപ്പ്
കയറാതെ
പുതിയ പ്രഭാതത്തിന്റെ
കാഴ്ച്ചകളില്‍ അഗ്നി പടരുമ്പോള്‍
മൂകനായി ഞാനിരിക്കുന്നു
നഷ്ടപെട്ട എന്റെ ശബ്ദത്തിന്റെ
ഉറവു പൊട്ടുന്നതും  കാത്തു .

Thursday, October 11, 2012



എഴുതിതീര്‍ക്കണം  എനിക്കെന്‍റെ
ആത്മാവിന്‍റെ നോവുകള്‍
ഒരു കീറുകടലാസ്സില്‍
കറുത്ത മഷിചാലിച്ച് 

ചിരിച്ചുതീര്‍ക്കണം എനിക്കെന്‍റെ
ജീവിത കാഴ്ച്ചകള്‍
 വേദനകളില്‍ അലിഞ്ഞു
കാമ്പുള്ളൊരു  കവിതപോല്‍

Monday, October 8, 2012



ഞാനൊരു നിശാചരന്‍




നിന്‍റെ താഴ്വാരങ്ങളില്‍
പൂക്കുന്ന നിശാഗന്ധിയാണ്  ഞാന്‍,
നിന്‍റെ ചുണ്ടില്‍ നിറയുന്ന
കാട്ടുതേനാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ കയ്യിലെ
പൂമ്പാറ്റയാണ്  ഞാന്‍,
നിന്‍റെ മാനത്തു നിറയുന്ന
മഴവില്ലാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ കൊലുസിന്‍റെ
കൊഞ്ചലാണ് ഞാന്‍, 
നിന്‍റെ നിശ്വാസങ്ങളുടെ   
താളമാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ നിദ്രയുടെ
ആഴമറിയുന്നവന്‍  ഞാന്‍,
നിന്‍റെ കിനാവിലെ
പുതുമഴയാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ ഏകാന്ത യാമങ്ങളില്‍
നിന്നിലലിയുന്നവന്‍ ഞാന്‍,
ഞാനൊരു ഗന്ധര്‍വ്വന്‍ .

Thursday, October 4, 2012

പീടനപര്‍വ്വം   

     
കറുത്ത കാലുകളില്‍
കൊലുസുകള്‍ പിണങ്ങി   കിടക്കുന്നു
തുടുത്ത ചുണ്ടുകളില്‍
ചോരച്ചുവപ്പ് പടര്‍ന്നിരിക്കുന്നു
അഴിഞ്ഞ  ചേലയുടെ
 മുഷിഞ്ഞ നാറ്റം
കാതുകളിലുയരുന്ന
കുളബ്ബടി ശബ്ദം
നഖമുന  കോറിയ
നീറുന്ന ചിത്രപണികള്‍
സിരകളില്‍ ആര്‍ത്തുപൊങ്ങിയ
പ്രളയ ജലത്തില്‍,
മുങ്ങിതാഴ്ന്നൊരു
ശബ്ദകണങ്ങള്‍.

Wednesday, October 3, 2012

മരണാനന്തരം

നിലവിളക്കിന്‍റെ തിരി
നീട്ടിതെളിച്ച്-
നടുതിണ്ണയില്‍ വെച്ചിരിക്കുന്നു
അരികിലായി
വെള്ള പുതച്ചൊരു
നീണ്ട പൊതിയും.

കുട്ടികൂറ പൌടറും
 അറേബ്യന്‍ അത്തറും
മണപ്പിച്ച ദേഹം  
നാറാതിരിക്കാന്‍
സാമ്പ്രാണികള്‍ തല
പുകയ്ക്കുന്നു.

അലറിവിളിച്ചു കരയുവാന്‍
ചുറ്റിലും കുറെ ആളുകള്‍;
ഇന്നലെ വഴിയ്ക്കുവെച്ചു
പള്ള് പറഞ്ഞവനും
ആ കൂട്ടത്തിലിരിക്കുന്നു.


തൊടിയിലെ മാവില്‍നിന്നൊരു
കിളി പറന്നകന്നു
ആത്മാവിനു
കൂടൊരുക്കാന്‍
തെക്കേ വളപ്പിലൊരു
തെങ്ങിന്‍  തൈ
കുഴി മാന്തി പുറത്തിരിക്കുന്നു .

എള്ളും ,പൂവും
കറുകയും ചേര്‍ത്തുള്ള
കര്‍മ്മങ്ങള്‍ ഏറ്റുവാങ്ങണം
നിളയുടെ ഓളങ്ങളില്‍
നിറഞ്ഞ് ഒഴുകണം
ഒടുവിലൊരു താരകമായി
കണ്ചിമിഴ്ക്കണം .





Monday, October 1, 2012

 കണ്ണട വെച്ച സത്യം

കണ്ണട വെച്ച സത്യത്തെ
ഒരു കീറു കടലാസിലാക്കി-
നിറമുള്ള മഷി പുരട്ടി
നമ്മള്‍ വറുത്തെടുത്തു.

കണ്ണുമൂടിയ ദേവതയെ
ചാരെ നിറുത്തി
ചിലരത്തില്‍ പൂജ്യങ്ങള്‍
ചേര്‍ത്തെടുത്തു .



ശിഷ്യരായി  ചിലര്‍
വേഷം കെട്ടി ,
സത്യാഗ്രഹത്തില്‍ ആഗ്രഹം
വാര്‍ത്തെടുത്തു .


ഊന്നുവടിയുന്നി കരയുന്നു
ആ വൃദ്ധന്‍,
ഊര്‍ന്നുപോയ തന്‍റെ
സ്വപ്നങ്ങള്‍ ഓര്‍ത്ത്.



സത്യം ഏതെന്നറിയാതെ;
ഉറക്കം ഉണരാതെ
ഒരു ജനതയും
കണ്ണടച്ചിരിക്കുന്നു.






Wednesday, September 26, 2012

 ഗ്രാമം നഗരം ആകുമ്പോള്‍

ഇന്നലകളില്‍ ആരോ
കളിയാക്കി വിളിച്ചപോല്‍
ഇന്നുമീ  നഗരത്തിനു പേര്‍
"ആലിന്‍ ചുവട്"
ഇല്ലൊരു ആലില  പോലും
ഈ വഴിക്കെന്ക്കിലും
ഇന്നും നാട്ടാര്‍ മൊഴിയുന്നു
നിന്റെ നാമധേയം

കാലങ്ങള്‍ക്ക് മുമ്പേ
ഈ വീഥി ശകടങ്ങളാല്‍
 നിറയും മുമ്പേ ,
നീയിവിടെ തലയുയാര്‍ത്തി
നിന്നിരിക്കാം.
ഋതുഭേധങ്ങളില്‍ ഇലപോഴിച്ചും
തളിരിലകളാല്‍ മിഴി നിറച്ചും,
ചിരി കലഹങ്ങളുടെ
ജീവിതപ്പെരുമഴയ്ക്കു
കുടപിടിച്ചും
ഈ ഓരത്ത് വിരാചിച്ചിരിക്കാം.

ബോധി വൃക്ഷച്ചുവട്ടില്‍ ഇരുന്നിട്ടും
ബോധം നശിച്ച
വികസന പെരുവളാലോ;
വര്‍ഷകാല ദൂതുമായി
വന്ന ചുഴലിയിലോ
നീ കളം ഒഴിഞ്ഞത് ?

ചിറകുകള്‍ വീശിപ്പറക്കാന്‍
ആകാശമുള്ള പുതിയ മനുഷന്
ഇനി നിന്റെ തണലെന്തിന്.
ഒരുവേള ,ചില വേനലുകള്‍
കഴിയുമ്പോള്‍.
നീ ഈ വീഥിക്കരുളിയ
പേരും അവന്‍ മായിചേക്കാം 




പ്രണയം ചാലിച്ച വരികളാല്‍
നിന്നെ ഞാന്‍ പകര്‍ത്തുമ്പോള്‍
പുസ്തക താളുകളില്‍
മഷിപൊട്ടു   പടരുന്നു.

ഒരു പകലില്‍,നിനയാതെ
എന്‍റെ കൈപിടിച്ചു വന്നു നീ,
മരുഭൂവിന്റ്റെ  ഉര്‍വരതയില്‍
മഴ പോല്‍  പെയ്തിറങ്ങി.
വര്‍ഷവും ,വസന്തവും
എത്ര നാം കടന്നു പോയി
ഋതുഭേദങ്ങള്‍ ചുറ്റും
 ചിരിച്ചു  നിന്നു.

പൊട്ടുപോല്‍ പടര്‍ന്നതെന്റ്റെ
അശ്രുക്കള്‍ ആണെന്നു നീ
തിരിച്ചറിഞ്ഞോ സഖി ?
നിന്‍റെ ഓര്‍മ്മയില്‍ ഉരുകിയ 
മെഴുകു നാളം
കണ്ടുവോ?

ഇളം വെയിലു വീണോരി-
കല്ലറ വളപ്പില്‍
തളിര്‍ വിരിഞ്ഞ പൂച്ചെടികള്‍
നിനക്കു തണലേകുന്നു.

മുട്ടുകുത്തി ഞാന്‍
നിനക്കേകട്ടെ, കണ്ണീരു
കൊരുത്തൊരു മുത്തുമാല.

Tuesday, April 3, 2012

"വെള്ളി"യാഴ്ച്ച



പകലില്‍ ഇരവായൊരു
വെള്ളിയാഴ്ച്ചയുടെ ഓര്‍മ്മകളില്‍
ലോകമിന്നും വിലപിക്കുന്നു.
നിണം ഒഴുകിയ,
തലയോടിട വീഥികളില്‍
മുള്‍ക്കിരിട രൂപം തെളിയുന്നു,
അമ്മമനസുവീണ്ടും തേങ്ങുന്നു.

കാലം രണ്ടായി പകുത്ത
മരക്കുരിശ്; കാല്‍വരിമലയില്‍
കാത്തിരിക്കുന്നു
പറുദീസയുടെ വാതിലുകള്‍
വീണ്ടും തുറക്കാന്‍ ;
ഇടതും വലതുമായി
നമ്മളും.

വെള്ളിതിളക്കത്തില്‍
തലകീഴായി തൂങ്ങുന്നു
ജ്ഞായവിധികള്‍ ഇന്നും
മൂന്നിലേറെ ഉയര്‍ന്നു
മുഴങ്ങുന്നു കൂകലുകളും.

Sunday, March 25, 2012

മയങ്ങി പോയി...

മയങ്ങി പോയി...


ഉരുകുമൊരു രാവില്‍
താരകങ്ങളെ നോക്കി ഞാന്‍ കരഞ്ഞു
മണല്‍തരികളില്‍ ചുടുബാഷ്പങ്ങള്‍
അലിഞ്ഞു

നിലാവുവന്നെന്നെ തഴുകി
നിശാഗന്ധിസുഗന്ധം
സമ്മാനമായി നല്‍കി

മിന്നാമിനുങ്ങുകള്‍
ചാരെ കഥകള്‍ ചൊല്ലി നിന്നു
ഇളംകാറ്റിന്റെ താരാട്ടില്‍
ഞാന്‍ ..................................

Saturday, March 10, 2012

കാലചക്രം




നിഴലിനെ നോക്കി ഞാന്‍ നടന്നു ,
എന്നെ തന്നെ കണ്ടു ഭയന്നു
വെയിലിനെ  നോക്കി നടന്നു, 
കണ്ണില്‍ ഇരുളു കടന്നു നിറഞ്ഞു .


ആകാശത്തിന്‍റെ 
താഴ്വാരങ്ങളില്‍ പൂക്കുന്ന 
സുഗന്ധ പുഷപങ്ങള്‍ 
സ്വപ്നം കണ്ട്; 
ഉറക്കം നഷ്ടമാക്കി ഉഴറി 


കാലസൂചികള്‍ തന്‍ 
ഗതിവേഗം കണ്ട്-
ആശ്ച്ചര്യമാര്‍ന്നു .
രൂപഭേദങ്ങളറിയാതെ 
ചമയങ്ങളില്‍ ഒളിച്ചു 

ചക്രവാളങ്ങളില്‍ 
സന്ധ്യ പൂക്കുമ്പോള്‍, 
രക്തഗന്ധം ശ്വസിച്ചു 
പ്രാണന്‍ പിടയുന്നു.
കരങ്ങള്‍ താങ്ങുതേടി 
ചുവരുകള്‍ പരതുന്നു .