Wednesday, October 31, 2012


അയലത്ത് നിന്നൊരു
നിലവിളി ഒച്ച
ഓടികിതച്ചു ഞാന്‍
ചെന്നു നോക്കി

അവിടുത്തെ ചേട്ടന്‍റെ,
ഹൃദയത്തിലേക്കുള്ള
തീവണ്ടി പാതയില്‍
മണ്ണിടിച്ചില്‍ .

ചങ്കിടിച്ചും,കാറ്റടിച്ചും
മണ്ണ് മാറ്റുമ്പോള്‍ .

സുനാമി മുന്നറിയിപ്പുമായി
ഒരു വാര്‍ത്താ -
പ്രക്ഷേപണം .

മനസിലെ മഴ






വര്‍ഷം പെയ്തു നിറയുന്നു
തൊടിയിലും ,
മരുഭുകാറ്റേറ്റു
മരവിച്ച മനസ്സിലും .

സന്ധ്യയുടെ കണ്‍തടം
നിറഞ്ഞു തുളുമ്പിയ
രാമഴയുടെ സംഗീതം
നെറ്റിയില്‍ ഇറ്റുവീണ
നനവാര്‍ന്ന രാഗമായി
ജനല്‍ പടിയുലുടെന്‍റെ
നെഞ്ചില്‍ പതിക്കുന്നു .

ചാലുകളിലൂടെ  ഒഴുകി
പരക്കുന്ന; ഓര്‍മ്മകളുടെ  
നേര്‍ത്ത  ജലകണങ്ങളില്‍
ശിലപോല്‍  തറഞ്ഞോരെന്‍റെ
ഹൃദയം കന്മദം പൊഴിക്കുന്നു .
അവക്തമായ നിഴലുകളില്‍
ലയിച്ചുഞാന്‍  ശൂന്യമാകുന്നു.


നേര്‍ത്ത മയക്കത്തിന്‍റെ
തപസില്‍ അഹല്യായി
ഞാന്‍ വീണ്ടും മടുങ്ങുന്നു
ശപമോഷത്തിന്‍റെ
കാല്പതിക്കുന്ന
നാള്‍വഴികളില്‍ ഉണരാന്‍ .

തണല്‍ ഉരുകുന്ന
വഴിയരുകില്‍
പണ്ടൊരു പുഴയുണ്ടായിരുന്നു.
അല്ല, തെറ്റി പോയി;
നിറഞ്ഞൊഴുകിയ
പുഴയരുകില്‍ പണ്ടൊരു
നാട്ടു വഴിയുണ്ടായിരുന്നു.

പുഴയില്‍ മണല്‍ ഒഴുകി
തെളിനീരു കലങ്ങി ,
പുഴയിലൂടൊരു വഴി ഒഴുകി
വഴി പുഴയെ മറികടന്നു .


ഇടര്‍ന്ന തിട്ടയില്‍
കൈ  ഊന്നി  അവന്‍ പറഞ്ഞു
പണ്ടിവിടെ  പ്രളയം
ഉണ്ടാകുമായിരുന്നെന്ന്‍.. .
അത് കേട്ട് ചിരിച്ചു
വെയിലിനു ഭ്രാന്തെടുത്തു .

Tuesday, October 30, 2012



സഞ്ചാരവീഥികള്‍ 

വാക്കുകള്‍ കൊണ്ടുള്ള വ്യവഹാരത്തില്‍
എനിക്കും നിനക്കും എത്ര അന്തരം
നോക്കു കൊണ്ടുപോലുമുള്ള
നിന്‍റെ സാമിപ്യം
എന്‍റെ ഹൃദയം കുലുക്കുന്നു

നിന്‍റെ വാക്കുകള്‍
തുലാമഴയ്ക്ക്  മുന്നണിയായ
ആകാശ ഭേരികള്‍,
എന്‍റെ വാക്കുകള്‍
സമുദ്രഗര്‍ഭത്തില്‍   മയങ്ങുന്ന
മഴ മുത്തുകള്‍ .

ആകാശ കൂട്ടില്‍ നിന്നും
പിരിഞ്ഞ നമ്മള്‍
ഇരുവഴിയായി സഞ്ചരിച്ചു.
മേടുകളിലെ ഉയര്‍ന്ന
തലപ്പുകളില്‍ നീ മുദ്രയിട്ടു
ഞാന്‍ അടര്‍ന്നുവീണു
വീണ്ടുമൊരു കൂടിനുള്ളില്‍
മയങ്ങി കിടക്കുന്നു.

കാലസാക്ഷിയായി
തിളക്കമോടെ ഞാന്‍ ഉണരും
നിന്‍റെ ഓര്‍മ്മകളില്‍  
കരിഞ്ഞ തിണര്‍പ്പുകള്‍
ഞാന്‍ കാണും .
 

Monday, October 29, 2012

ചിലര്‍ എന്നോട് പറഞ്ഞത്

വിരുന്നു വിളിച്ചു
കാക്കയിരുന്ന
ചില്ലയിന്ന് ഉണങ്ങിപോയി
മരുന്ന് മണം പുതച്ചു
ഞാനിന്ന് ഏകനായി .

എത്ര രാക്കാഴ്ച്ചകളില്‍
എനിക്ക് ചുറ്റും
സ്ഫടിക ഗ്ലാസുകള്‍ നിരന്നു .
എത്ര പേക്കോലങ്ങള്‍
എനിക്കായി ആരവമിട്ടു .
ഇന്ന് ;ഒഴിഞ്ഞ മേശയരികില്‍
ഈച്ചയാര്‍ക്കുന്ന വൃണവുമായി
ഞാന്‍ മാത്രം.

എന്റെ സ്വപ്‌നങ്ങള്‍ ,
എന്റെ രാവുകള്‍ ,
എന്റെ പകലുകള്‍,
എത്ര നഷ്ടമാക്കി .

ഓടിയ ഓട്ടംഅളന്നു
കിതയ്ക്കുന്നു ഞാന്‍
ഇനി നിന്റെ ഊഴം
അത് കണ്ടു
ഞാന്‍ ചിരിയ്ക്കട്ടെ.

Friday, October 26, 2012


മഴ തോര്‍ന്ന പകല്‍

നിന്റെ മിഴിയില്‍  പിടഞ്ഞ
മഴനീരുനോക്കി ഞാനിതാ
 ഈ നാട്ടുവഴിയില്‍ .
ഈറന്‍ കാറ്റു വന്നെന്റെ
കവിളില്‍ തഴുകുന്നു
നീര്‍മണി മുത്തുകള്‍
ചിതറി പറക്കുന്നു .

തളിര് നിറഞ്ഞൊരു
ഇലവിന്റെ പാദസ്വരം
കുളിരു  പുതച്ചൊരു
പകലിന്റെ നിസ്വനം.

മണ്ണ് കുഴഞ്ഞ
കാലടിപാടുകള്‍ .
സ്വരമടക്കി
കരിയിലകളരികില്‍ .

ഇടറി വീണ
ഇളംവെയിലില്‍
ഇലതുമ്പുകള്‍ ഉണരുന്നു .
പടര്‍ന്ന നിറങ്ങളില്‍
നിറഞ്ഞു നീലവിധാനം.

ഒരു മഴപകലുകുട് -
ഇവിടെ കൊഴിയുന്നു
നിനവിലേക്കൊരു
സുന്ദര ചിത്രമായി,
ജന്മ സുകൃതമായി .
     


Tuesday, October 23, 2012



'അ'
കൊണ്ടാദ്യമെഴുതിയ
വാക്കില്‍
അറിയാത്ത നോവുകള്‍
ആയിരം ഭാവങ്ങള്‍..

എത്രെ അളന്നിട്ടും
പുകമറയിട്ടൊരു
രൂപമാണ്‌
അടുക്കള സാമാനങ്ങള്‍ക്കിടയിലെ
ആശ്ചര്യ ചിഹ്ന്നമാണ്
ഇന്നും
'അ'........!

തലപ്പാവ്   

മധ്യവേനലിന്റെ മധ്യതിലൂട്
ഒരുരുപ വട്ടത്തില്‍
വിപ്ലവം അരിച്ചിറങ്ങുന്ന ആലയിലേക്ക്‌
ചിന്തകള്‍ക്കും ,സ്വപ്നങ്ങള്‍ക്കും
മൂര്‍ച്ച കൂട്ടാന്‍
അരം തേടിവന്നു;
വെന്തുപഴുത്ത് കൂടമേറ്റ്
ചുവന്ന കണ്ണുള്ള
ഒരു അജ്ഞാതന്‍ .

പേരെഴുതാത്ത അരിവെച്ച
അറകളില്‍ നിറംതൂവി
അരിവാള്‍ തലപ്പിലൂടൊരു
പാട്ടു പടര്‍ന്നു
വിയര്‍പ്പു  വീണ മണ്ണിലൂടതു
പ്രധിധ്വനിച്ചു.

പരുന്തു പറക്കാത്ത
മച്ചിന്‍മുകളിലൂടെ,
ഗൂഡമായൊരു
പുകമണം കറങ്ങി; 
തലപ്പാവിട്ടു മൂടിയ
വീര്യമാണ് അതെന്നു
ഇന്ന് ചില
വ്യാഖ്യാനങ്ങള്‍ .

Monday, October 22, 2012


 ചിരിയും- കരച്ചിലും 

ആശുപത്രി വരാന്തയിലെ
കസേരക്കൂട്ടത്തില്‍ .
ആള്‍ വെലുപ്പത്തിനു
 എന്തു സ്ഥാനം.
മരുന്നു മണത്തില്‍
തളം കെട്ടി കിടിക്കുന്ന
മൌനമാണെങ്ങും  .

അകത്തു കത്രികപണിക്ക്
കിടക്കുന്ന ദേഹത്തിന്‍റെ
രക്തബന്ധമുള്ള മുഖങ്ങള്‍
രക്തംവറ്റി  നില്‍ക്കുന്നു.

മൌനം ഭേദിക്കുന്ന
ചില നിമിഷങ്ങളില്‍
ഗര്‍ഭാശയം തുറന്നുവരുന്ന -
കരച്ചിലിനെ ചുറ്റുന്ന
ചിരിയുടെ
സന്തോഷ ലാളനങ്ങള്‍..

മറ്റു ചിലപ്പോള്‍
ഗര്‍ഭാശയത്തിലേക്ക് മടങ്ങുന്ന -
ചിരിയെ ചുറ്റുന്ന
കരച്ചിലിന്‍റെ
ചിറകടി   മേളനങ്ങള്‍. ...
     

Sunday, October 21, 2012

വളപ്പൊട്ടുകള്‍


മാറാല പിടിച്ച തട്ടില്‍നിന്നും
കാലത്തിന്റെ കൈതട്ടി
അടര്‍ന്നു വീണെന്റെ
 ഓര്‍മ്മ പുസ്തകം
ഇരുവാലികള്‍ പൂക്കളമിട്ട
താളുകളില്‍ നിന്നെന്നെ
നീല കണ്ണുയര്‍ത്തി നോക്കുന്നു,
പെറ്റുപെരുകാന്‍ ഞാന്‍ വെച്ച 
മയില്‍‌പ്പീലി തുണ്ടുകള്‍ .
ഇലകള്‍ ,പൂക്കള്‍ ,
തീപ്പെട്ടി ചിത്രങ്ങള്‍ ,
 നിറം  നഷ്ടമാകുന്ന  തൂവലുകള്‍
എന്റെ പുസ്തകക്കാല
കുതുഹലങ്ങള്‍ .

അക്ഷരം എഴുതി പഠിപ്പിച്ച
ഗുരുക്കന്മാര്‍ ,
എന്റെ കൈത്തണ്ടയില്‍ തിണിര്‍ത്ത
ചൂരലിന്റെ ചെറുനോവായി  തെളിയുന്നു,
ഞാനതില്‍ പകച്ചു നില്‍ക്കുന്നൊരു
പിന്‍ ബെഞ്ചുകാരന്‍.
പൊടിപിടിച്ച താളുകളിലുടെ    
ഞാനെന്റെ കൌമാരത്തിലേക്ക്   ,
 മങ്ങിയ  സൌഹൃദത്തിലേക്ക്;
വളപ്പൊട്ടുകള്‍ തിരഞ്ഞു
പിന്‍നടക്കുന്നു.

Saturday, October 20, 2012

സ്മാരകശിലകള്‍

കടല്‍ത്തീര മണലില്‍
കുഴിഞ്ഞു കിടക്കുന്നു
ഞാന്‍ മറന്നുവെച്ചൊരെന്‍
കാല്‍പ്പാടുകള്‍ .
വേലിയേറ്റത്തിന്റെ ക്ഷുഭിത
മാലകളില്‍ , നരവീണ് തുടങ്ങിയ
സ്മ്രിതികള്‍ .
എന്റെ ഭാരം ചുമന്നു
എന്നോടൊപ്പം വളര്‍ന്നു
തെളിഞ്ഞ രേഖകള്‍ .
ഞാന്പോലുമറിയാതെ
ഞാനെഴുതിയ ജീവസ്പന്ധനം.
ആഴങ്ങളുടെ ഏകാന്തതയില്‍----- -----=
നേര്‍ത്തു-നേര്‍ത്തു ഇല്ലാതാവുന്ന
പ്രാണന്റെ സ്മാരകശിലകള്‍ .

Wednesday, October 17, 2012

നിലാവു പെയ്യുമി
നിശബ്ദ രാത്രിയില്‍
നിന്നെ പുല്കിവെരുന്ന
കാറ്റു കാത്തുഞാനിരിക്കുന്നു .
വേണ്മേഘ  കീറുകള്‍  
മഞ്ഞായി പൊഴിയുന്ന
ധനുമാസ കുളിരില്‍
ഇറയത്തു ഞാന്‍
 ഇമവെട്ടാതിരുന്നു .
നിന്റെ നോട്ടം
എന്റെ ഉള്ളില്‍ പിടയന്നു ,
ഞാനതില്‍ വെന്തുനീറുന്നു
ഒരു നൊമ്പരമായി
ഞാന്‍ നിന്നിലലിയട്ടെ
നിന്റെ നിശ്വാസത്തിന്റെ
ഗന്ധമെനിക്കു പകരം തരു,
ഉള്‍ചുണ്ടിനാല്‍ രുചിച്ചു
ഞാനുറങ്ങട്ടെ .

Tuesday, October 16, 2012

ചക്രം


തിരക്കിട്ടോടുന്ന ജീവിത ചക്രത്തില്‍
തിരിച്ചറിയാത്ത മുഖങ്ങള്‍
കണ്ടു ഞാന്‍ മടുത്തു.
സിരകളിലും  ചക്രം
മാത്രം കറങ്ങുമ്പോള്‍
ചിരിച്ചു പോലുംകാട്ടാതെ
ഞാനുമാച്ചുഴിയില്‍
മുങ്ങുന്നു.

ചിതറിയ നോട്ടംകൊണ്ടെന്‍റെ
ഹൃദയം മുറിക്കാതെ
പോവുക ചിന്തകളെ
ഞാനും മയങ്ങട്ടെ
കുറുഞ്ഞികള്‍ പൂക്കുന്ന
പുലരികള്‍
കിനാവുകണ്ട്‌ .

Sunday, October 14, 2012

വേനല്‍ക്കാല കുടപിടിക്കുന്ന
നാട്ടുമാവിന്‍റെ  തണലില്‍
ഞാന്‍ എന്‍റെ കവിതയുടെ
വിത്തുകള്‍ മുളയ്ക്കാനിട്ടു ,
വയലേലകളിലുടെ  ചീറിവന്ന
 കാറ്റേറ്റതു കിളിര്‍ത്തു,
ചക്രവാളങ്ങളിലെ സിന്ധൂരപൊട്ടിട്ട 
സന്ധ്യാരാഗം കേട്ടതുവളര്‍ന്നു .
ഋതുഭേദങ്ങളുടെ പുളകങ്ങളില്‍
തളിരിട്ടു കായ്‌ പിടിച്ചു .

വിളഞ്ഞ തലപ്പുകള്‍ നോക്കി
ഞാന്‍ കൊയ്തുമെതിച്ചു,
പകുതി അളന്നു ഞാനിന്നു
വില്‍പ്പനക്ക് വെക്കുന്നു
മറുപാതി ഞാനെന്‍റെ
പത്തായപുരയില്‍ പുഴ്ത്തിവെക്കും 
വര്‍ഷകാല പ്രളയത്തിന്‍റെ,
എക്കല്‍ ഏറ്റുതുടുക്കുന്ന-
മണ്ണിലിട്ടു
വീണ്ടും മുളപ്പിക്കാന്‍.

Saturday, October 13, 2012

കിറുക്കന്‍

പാടവരമ്പിലെ കാറ്റിനെ
പിടിച്ചുഞാനൊരു
നൂല്തുമ്പില്‍ കെട്ടിയിട്ടു .
വളര്‍ത്തു  നായുടെ 
വാലെടുത്തൊരു നീണ്ട
കുഴലിലാക്കി.
മുത്തശിയുടെ ചുളിഞ്ഞത്വക്കില്‍
ഇസ്തിരിപെട്ടിവെച്ചു
നേരെയാക്കി .
വീട്ടിലെ അരിയെടുതിരുനാഴി
അളന്നു ആറ്റില്‍ കളഞ്ഞു .
ചീവീടിനെ  പിടിച്ചു
നാക്ക്‌ കണ്ടിച്ചു .
പായല്‍പിടിച്ച    അരകല്ല്
മുറ്റത് എടുത്തിടുരുട്ടി .
   
ചന്ദ്രനെ കൈകുംബിളിലാക്കി
അലമാരിയില്‍ അടച്ചുവെച്ചു  
കള്ളന്‍;
എന്നെക്കാളും കിറുക്കനവന്‍
താക്കോല്‍ പഴുതിലുടെ
ചാടിക്കളഞ്ഞു,
ദേഹം വളഞ്ഞവന്‍
മാനത്തുനില്‍ക്കുന്നു. 
താരകള്‍  അഹങ്കാരികള്‍
എന്നെ നോക്കി
കണ്ണിറുക്കുന്നു.

Friday, October 12, 2012

ഉരുളചോറ് 

തൂഷനിലതുമ്പില്‍ വെച്ച
ഉരുള ചോറുണ്ണാന്‍ 
കൈ കൊട്ടി വിളിച്ചിട്ടും
വന്നില്ല കാക്കയൊന്നും,
കടല്‍ത്തിരയില്‍
അസ്തമയകാറ്റ് അടിക്കുമ്പോഴും.

ഈ രാവില്‍ പാലമരം പൂത്ത്
ഗന്ധം പരക്കവേ
മുടിയഴിച്ചിട്ട  കിനാവുകളില്‍
കണ്ണുരുട്ടി, നാവുനീട്ടുന്നു
അച്ഛനും ,അമ്മയും.

ഉടലില്‍ ഉയിരോഴുകിയ
പകലുകളില്‍
 കൊടുക്കാതെ ബാക്കിവെച്ച
ഒരു ഉരുളചോറ്
ആ ഇലയില്‍ ഇരിക്കുന്നു
ഉറുമ്പ്‌ പോലുംഅരിക്കാതെ.



അശാന്തിയുടെ തീരങ്ങളില്‍
വേദനതിന്നു വിശപ്പടക്കി
കരളില്‍ വീണ കുഴിബോംബു കൊണ്ട്
കളിപ്പാട്ടമുണ്ടാക്കി കളിക്കുന്നു
കുറെ കുരുന്നുകള്‍.
കാല്‍ അറ്റും,കയ്യുടഞ്ഞും,
നോസ്സുപിടിച്ച അമ്മയുടെ
ചിരിയില്‍ അലിഞ്ഞവര്‍
ആടുമ്പോള്‍
പിറന്ന മണ്ണിന്റെ
ആകാശ കാഴ്ച്ചകളില്‍
വിഷപ്പുക തൂവുന്ന
ചിന്തകളില്‍
വീണ്ടും ഉയരുന്നു
കാഹളങ്ങള്‍ .
 (പ്രേരണ :"Turtles can Fly")

 മൂകന്‍

ഞാന്‍ ജീവിച്ചിരിക്കുന്നു
ഓരോ അണുവിലും,
രക്തം ഉറയാതെ
ധമനികളില്‍ തണുപ്പ്
കയറാതെ
പുതിയ പ്രഭാതത്തിന്റെ
കാഴ്ച്ചകളില്‍ അഗ്നി പടരുമ്പോള്‍
മൂകനായി ഞാനിരിക്കുന്നു
നഷ്ടപെട്ട എന്റെ ശബ്ദത്തിന്റെ
ഉറവു പൊട്ടുന്നതും  കാത്തു .

Thursday, October 11, 2012



എഴുതിതീര്‍ക്കണം  എനിക്കെന്‍റെ
ആത്മാവിന്‍റെ നോവുകള്‍
ഒരു കീറുകടലാസ്സില്‍
കറുത്ത മഷിചാലിച്ച് 

ചിരിച്ചുതീര്‍ക്കണം എനിക്കെന്‍റെ
ജീവിത കാഴ്ച്ചകള്‍
 വേദനകളില്‍ അലിഞ്ഞു
കാമ്പുള്ളൊരു  കവിതപോല്‍

Monday, October 8, 2012



ഞാനൊരു നിശാചരന്‍




നിന്‍റെ താഴ്വാരങ്ങളില്‍
പൂക്കുന്ന നിശാഗന്ധിയാണ്  ഞാന്‍,
നിന്‍റെ ചുണ്ടില്‍ നിറയുന്ന
കാട്ടുതേനാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ കയ്യിലെ
പൂമ്പാറ്റയാണ്  ഞാന്‍,
നിന്‍റെ മാനത്തു നിറയുന്ന
മഴവില്ലാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ കൊലുസിന്‍റെ
കൊഞ്ചലാണ് ഞാന്‍, 
നിന്‍റെ നിശ്വാസങ്ങളുടെ   
താളമാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ നിദ്രയുടെ
ആഴമറിയുന്നവന്‍  ഞാന്‍,
നിന്‍റെ കിനാവിലെ
പുതുമഴയാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ ഏകാന്ത യാമങ്ങളില്‍
നിന്നിലലിയുന്നവന്‍ ഞാന്‍,
ഞാനൊരു ഗന്ധര്‍വ്വന്‍ .

Thursday, October 4, 2012

പീടനപര്‍വ്വം   

     
കറുത്ത കാലുകളില്‍
കൊലുസുകള്‍ പിണങ്ങി   കിടക്കുന്നു
തുടുത്ത ചുണ്ടുകളില്‍
ചോരച്ചുവപ്പ് പടര്‍ന്നിരിക്കുന്നു
അഴിഞ്ഞ  ചേലയുടെ
 മുഷിഞ്ഞ നാറ്റം
കാതുകളിലുയരുന്ന
കുളബ്ബടി ശബ്ദം
നഖമുന  കോറിയ
നീറുന്ന ചിത്രപണികള്‍
സിരകളില്‍ ആര്‍ത്തുപൊങ്ങിയ
പ്രളയ ജലത്തില്‍,
മുങ്ങിതാഴ്ന്നൊരു
ശബ്ദകണങ്ങള്‍.

Wednesday, October 3, 2012

മരണാനന്തരം

നിലവിളക്കിന്‍റെ തിരി
നീട്ടിതെളിച്ച്-
നടുതിണ്ണയില്‍ വെച്ചിരിക്കുന്നു
അരികിലായി
വെള്ള പുതച്ചൊരു
നീണ്ട പൊതിയും.

കുട്ടികൂറ പൌടറും
 അറേബ്യന്‍ അത്തറും
മണപ്പിച്ച ദേഹം  
നാറാതിരിക്കാന്‍
സാമ്പ്രാണികള്‍ തല
പുകയ്ക്കുന്നു.

അലറിവിളിച്ചു കരയുവാന്‍
ചുറ്റിലും കുറെ ആളുകള്‍;
ഇന്നലെ വഴിയ്ക്കുവെച്ചു
പള്ള് പറഞ്ഞവനും
ആ കൂട്ടത്തിലിരിക്കുന്നു.


തൊടിയിലെ മാവില്‍നിന്നൊരു
കിളി പറന്നകന്നു
ആത്മാവിനു
കൂടൊരുക്കാന്‍
തെക്കേ വളപ്പിലൊരു
തെങ്ങിന്‍  തൈ
കുഴി മാന്തി പുറത്തിരിക്കുന്നു .

എള്ളും ,പൂവും
കറുകയും ചേര്‍ത്തുള്ള
കര്‍മ്മങ്ങള്‍ ഏറ്റുവാങ്ങണം
നിളയുടെ ഓളങ്ങളില്‍
നിറഞ്ഞ് ഒഴുകണം
ഒടുവിലൊരു താരകമായി
കണ്ചിമിഴ്ക്കണം .





Monday, October 1, 2012

 കണ്ണട വെച്ച സത്യം

കണ്ണട വെച്ച സത്യത്തെ
ഒരു കീറു കടലാസിലാക്കി-
നിറമുള്ള മഷി പുരട്ടി
നമ്മള്‍ വറുത്തെടുത്തു.

കണ്ണുമൂടിയ ദേവതയെ
ചാരെ നിറുത്തി
ചിലരത്തില്‍ പൂജ്യങ്ങള്‍
ചേര്‍ത്തെടുത്തു .



ശിഷ്യരായി  ചിലര്‍
വേഷം കെട്ടി ,
സത്യാഗ്രഹത്തില്‍ ആഗ്രഹം
വാര്‍ത്തെടുത്തു .


ഊന്നുവടിയുന്നി കരയുന്നു
ആ വൃദ്ധന്‍,
ഊര്‍ന്നുപോയ തന്‍റെ
സ്വപ്നങ്ങള്‍ ഓര്‍ത്ത്.



സത്യം ഏതെന്നറിയാതെ;
ഉറക്കം ഉണരാതെ
ഒരു ജനതയും
കണ്ണടച്ചിരിക്കുന്നു.