Thursday, November 29, 2012

സമൂഹത്തിനോട്


   ഞാന്‍ ആരെന്ന് ;

എന്നിലും നന്നായി 


നിങ്ങള്‍ക്കറിയാം 


  എന്ന് എന്നോട് 


  ചിലര്‍ പറഞ്ഞു .




   നിങ്ങളറിയുന്ന


      ഞാനാണ്‌ 


യഥാര്‍ത്ഥത്തിലുള്ള   


   ഞാനെങ്കില്‍  ,  


ഞാന്‍  അറിയുന്ന 


ഞാന്‍   ആരെന്ന്‍


ചിന്തിച്ച്  ,ശങ്കിച്ച് 


ഞാന്‍  എന്നെപോലും 


  മറന്നു പോയി.

Tuesday, November 27, 2012

പ്രവാസമരണം


ആശുപത്രി മുറിക്കു
വെളിയിലെ
ചില്ലുപാളിയിലൂടെ കണ്ട
മോണിട്ടറിലെ
ഹൃദയരേഖകള്‍ ,
നീണ്ടും കുറുകിയും
ഒടുവിലൊരു
നേര്‍രേഖയായി
അവനെ ശീതീകരണ
മുറിയിലേക്ക്
കൂട്ടികൊണ്ടുപോയി .


ഇന്നലെ രാവില്‍
ഉറങ്ങുവോളം
സംസാരിച്ചിരുന്നതാണ്
പ്രതീക്ഷകളുടെ ,
സ്വപ്നങ്ങളുടെ
ലോകം പകുത്തതാണ് .


പഠിക്കുന്ന മകളെപ്പറ്റി,
പണിതീരാറായ
വീടിനെപ്പറ്റി ,
പ്രായമായ
അപ്പനമ്മയെപ്പറ്റി .
.....................................

കൂടിയ
കറന്റ് ചാര്‍ജ്ജു
മുതല്‍  
പാല്‍ വിലവരെയുള്ള ;
പരിഭവങ്ങള്‍
കേള്‍ക്കാതെ
എനിക്കിനി
സ്വസ്ഥമായ് ഉറങ്ങാം.........
അവനൊഴിഞ്ഞ
കിടക്ക നോക്കി .

(ഒരു പ്രവാസി  നാട്ടുകാരന്‍റെ  മരണവാര്‍ത്ത കേട്ടപ്പോള്‍ .......)


Sunday, November 25, 2012

ചലച്ചിത്ര കാവ്യം


            1.ഋതു
 
ബുദ്ധ ദര്‍ശനത്തിന്‍റെ
       നിറവില്‍
സ്വയം പാപത്തിന്‍റെ
       ശിലകള്‍,
വലിച്ചുഴറുന്ന
ജീവിതത്തിന്‍റെ
ഋതുഭേത കാഴ്ച്ചകള്‍
കണ്ണിലൊരു
മഞ്ഞു കണമായി
ഉറയുന്നു .

       2. പാട്ട് 

കുരുവികളുടെ പാട്ടില്‍
അലിഞ്ഞു ചേരുന്ന
കുരുന്നു ചിരികള്‍
സ്വര്‍ണ നിറമുള്ള
മത്സ്യങ്ങളായി
പുളയുന്നു .

കൂടുവിട്ടു ചാടിയ
ഒട്ടകപക്ഷിക്ക് പിറകെ
കൂടുതേടി പായുന്ന
ജീവിതക്കാഴ്ച്ചകള്‍
പലവഴി കടന്നു
ചിറകടിയായി
ഉയരുന്നു .

1-SPRING,SUMMER,WINTER,FALL,AGAIN SPRING:-- South Korean film by Kim Ki-Duk

2-SONG OF SPARROWS:-Iranian film by Majid Majidi

Friday, November 23, 2012

ചിരി

           ആദ്യം  ചിരിച്ചത്
             പാല്‍ച്ചിരി
         അമ്മയെ നോക്കി

         പിന്നെ ചിരിച്ചത്
          കുസൃതിച്ചിരി
       പെങ്ങളെ നോക്കി 



   അച്ഛനെ നോക്കി ചിരിച്ചത്
           പരിഭവച്ചിരി

നിന്റെ കൈകോര്‍ത്തു ചിരിച്ചത്
        സൌഹൃദച്ചിരി

        കണ്ണില്‍ നോക്കി

     ചിരിക്കുവാന്‍ വെച്ച
          മോഹച്ചിരി
        ബാക്കിയായി

     ഒടുവില്‍ ചിരിച്ചത്

       ചുണ്ടടച്ചാണ്
       പേരറിയാത്ത
             ചിരി

Thursday, November 22, 2012

ഭ്രാന്ത്‌



അങ്ങാടി കോണില്‍നിന്ന്
ഭ്രാന്തന്‍ ചിരിക്കുന്നു,
ഒരു കണ്ണാടി ചീളില്‍
സ്വന്തം മുഖം കണ്ട്

കീറിയ ഒറ്റമുണ്ട്
ഉടുത്തിട്ടുണ്ട്
കട്ടിയഴുക്കിന്‍റെ
മേല്ക്കുപ്പായമുണ്ട്
കണ്ണുകളില്‍
അഗ്നിനാളമുണ്ട്
തലയില്‍ ,മുടിയില്‍
കൊടുംകാറ്റ് ഒളിച്ചിട്ടുണ്ട്,
തെറിവാക്ക് പുലമ്പുന്നുണ്ട്
മൊത്തത്തില്‍ നല്ല
കാഴ്ച്ചയ്ക്കു വകയുണ്ട് .

കാഴ്ച്ചകണ്ട് നില്‍ക്കുന്നുണ്ട്
പല കണ്ണുകള്‍
മതിഭ്രമം ബാതിച്ച മനസുകള്‍ .
യൂടൂബില്‍ , ഫേസ്ബുക്കില്‍
നാളെ നീ താരമാണ്,
പടരുന്ന രോഗമാണ്

ചകിത മാനസനായി
ഞാനുണ്ട് ചിന്തിച്ചു നില്‍ക്കുന്നു
നിന്‍റെ ചിരിയുടെ
അര്‍ത്ഥം  തേടി ,
ഒരുവേള എനിക്കും
ഭ്രാന്തായതാകാം .

Tuesday, November 20, 2012

കിളികള്‍


തിരിഞ്ഞു നോക്കുമ്പോള്‍
എല്ലാ രാജ്യങ്ങളും
മരുപ്രദേശങ്ങളാണ്
പണ്ടെന്നോ കടലാരുന്ന,
കാടാരുന്ന, മണല്‍പ്പറമ്പുകള്‍ .
കാതോര്‍ത്താല്‍
ഇന്നുംകേള്‍ക്കാം
ഇരംബങ്ങള്‍ .

തിരകള്‍ അടങ്ങിയെക്കിലും
മണല്‍ക്കാറ്റ് അടിക്കുന്നുണ്ട്
വറ്റികുറുകി രുചിയറ്റെക്കിലും
പറ്റികിടക്കുന്ന
ഉപ്പിലാണ് നോട്ടം
വേലിക്കപ്പുറത്തേക്കാണ്
ചരിത്ര വഴികള്‍ .

വേട്ടയാടപെടേണ്ട   മൃഗങ്ങള്‍
ഒരുപാടുണ്ടെക്കിലും  
അമ്പേല്ക്കാറുള്ളത്  
എന്നും കിളികള്‍ക്കാണ്.
അല്ലെക്കിലും,                                  
വേനല്‍ കനക്കുമ്പോള്‍
ഇറ്റു നീരില്ലാതെ
മണ്ണു പറ്റുന്ന
കിളികളെ പറ്റി
ആരോര്‍ക്കാന്‍ .

Monday, November 19, 2012

സഞ്ചാരി

ഒരു സഞ്ചാരി ആകണം
കാലം ബാക്കി വെച്ച
കാഴ്ച്ചകള്‍ തിരഞ്ഞുനടക്കണം

ആരും കണ്ടെത്താത്ത
തീരങ്ങളിലുടെ
ചിറകു വീശി പറക്കണം

പുത്തെന്‍ കാഴ്ച്ചകളുടെ
വിസ്മയങ്ങളെ

കൈയെത്തി തൊടണം .

പൂമരങ്ങള്‍ ,പൂമ്പാറ്റകള്‍
നിറങ്ങള്‍ ,നീര്‍ചോലകള്‍
എല്ലാം ഒപ്പിയെടുക്കണം

കുന്നിന്‍ തലപ്പുകളിലുടെ
ചീറിപായുന്ന മേഘങ്ങളില്‍
അലിഞ്ഞു ചേരണം

കാറ്റായ്,മഴയായ്
വെയിലായ്,മഞ്ഞായ്‌
പൊഴിഞ്ഞു തീരണം .

Sunday, November 18, 2012

കുരിശ്ശ്

മഴത്തടത്തില്‍ 
കലങ്ങിയൊരാകാശം
പള്ളി മുറ്റത്ത്‌.

ആകാശത്തിലേക്ക്
ഇടയ്ക്കിടെ
തലനീട്ടുന്നു
ഒരു നീളന്‍ കുരിശ്ശ്

കുരിശ്ശില്‍
തൂങ്ങാറുണ്ട്
ഓര്‍മ്മകളില്‍
ഇന്നും ക്രിസ്തു

ഓര്‍മ്മകള്‍
ഓര്‍മ മാത്രമാകുമ്പോള്‍
കുരിശ്ശാകുന്നു 
ഞാനും നീയും .        

Friday, November 16, 2012

അച്ഛന്‍

കാലില്‍ കൊഞ്ചുന്ന
സ്വരമണിഞ്ഞു
ചുണ്ടില്‍ വിടരുന്നൊരു
പാല്ച്ചിരിയുമായി
ഒരു പെണ്‍കിടാവ്
ഓടിയെത്തി
ഉമ്മറപ്പടിയില്‍
ആളനക്കം കേട്ട് .

അപരിചിതനെ കണ്ടു ,

ചിരിമാഞ്ഞ മുഖവുമായി
അമ്മക്കാലുപിടിച്ചു
മറഞ്ഞു നോക്കുന്നു
ഇളം കണ്ണുകള്‍ .

അറിയാതെ പോയി
ആദ്യ കാഴ്ച്ചയില്‍
"അച്ഛന്‍ "എന്ന്
കേട്ട് മാത്രം
അറിഞ്ഞ വാക്ക് ,
മുത്ത്‌ നിറഞ്ഞ
കണ്ണുമായി
കൈ നീട്ടി നിന്നു
വിളിക്കുന്നു മുന്നില്‍ .

എത്ര രാവുകളില്‍
അമ്മ പറഞ്ഞ
കഥകളില്‍
അച്ഛനുണ്ട്‌ ദൂരെ
വിയര്‍പ്പണിഞ്ഞു
നില്‍ക്കുന്നു .

വരുമൊരുനാളില്‍,
നിറഞ്ഞുമ്മനല്‍കാന്‍
കൈനിറയെ മധുര
പൊതികളുമായി
എന്നമ്മ പറഞ്ഞിരുന്നെക്കിലും ,
അറിയാതെ പോയി
ആദ്യ കാഴ്ച്ചയില്‍ ...........................

(ഒരു പ്രവാസി സുഹൃത്തിന്‍റെ ജീവിത കാഴ്ച്ചയില്‍ നിന്നും കട്ടെടുത്തത്)

Thursday, November 15, 2012

സിഗ്നല്‍


മൂന്നു നിറങ്ങള്‍
നാലുവഴികള്‍
എത്ര മുഖങ്ങള്‍
കാത്തിരിപ്പിന്‍റെ നൊമ്പരം .

ഒന്ന്‍

നിന്‍റെ സമയം
ആയിട്ടില്ല
തെല്ലു നേരം ഉണ്ട്
ഞങ്ങളുണ്ട്
കൂടെ .

രണ്ട്

തയ്യാറായിക്കൊള്ളുക
ഏതു നിമിഷവും
വിളിക്കപ്പെടും
പാഴാക്കുവാന്‍
സമയമില്ല .

മൂന്ന്‍

നിന്നെ വിളിച്ചിരിക്കുന്നു
ഇനി മുന്നോട്ടു യാത്ര
ലക്‌ഷ്യം അറിയാതെ
ഗതി വേഗത്തിന്‍റെ
ചിറകില്‍ ഏറി .

Tuesday, November 13, 2012

ശൈത്യം



മരുഭൂമിയിലെ വേനല്‍
ഇന്നലെ അവധിക്കപേക്ഷിച്ചു
അര്‍ദ്ധവിരാമമിട്ടൊരു
പൊടിമഴ വന്നുപാറി.

കൊടും ശൈത്യത്തിന്‍റെ
വരവറിയിച്ചു ,
പകലുപോലും
നേരം തെറ്റി
മിഴിയടച്ചു തുടങ്ങി .
കുളിര് പുതയ്ക്കുന്ന
കാലമോര്‍ത്തു
വഴിവക്കുകള്‍
പൂവിരിയ്ക്കാനൊരുങ്ങുന്നു

പനക്കൂട്ടങ്ങളില്‍
പുനര്‍ജീവനത്തിന്‍റെ
നാടിമിടുപ്പുകള്‍ .


കാറ്റു കൂമ്പാരമിട്ട
മണല്‍ത്തരികളരുകില്‍
താവളം കെട്ടുന്നു ചിലര്‍,
പൂര്‍വ്വികര്‍  അതിജീവിച്ച
ഋതുക്കള്‍ ഓര്‍ത്തു
രക്തരേഖകള്‍ പുതുക്കാന്‍
മണ്ണിന്‍റെ രുചി
തിരിച്ചറിയാന്‍ .    

വിടവ്

കണ്ണുകൊണ്ട് കണ്ടറിഞ്ഞതെല്ലാം
കല്ലുവെച്ച കളവാണ്
അരികത്തിരുന്നു കേട്ടതെല്ലാം
തൊങ്ങലുവെച്ച കഥകളാണ്
എനിക്കും നിനക്കും
തമ്മിലിടയില്‍ ഇന്നും
ആഴമറിയാത്ത വിടവുണ്ട്‌ .

എത്ര പുതപ്പിട്ടു
മൂടിയിട്ടും
എന്‍റെയും നിന്‍റെയും
ഉള്ളറകളിലിന്നും
ആര്‍ത്തിയുടെ,അഹങ്കാരത്തിന്‍റെ
അധികാര മോഹത്തിന്‍റെ
വിത്തുകള്‍ മുളയ്ക്കുന്നുണ്ട് .

ജരാനരകളില്ലാത്ത യവ്വനം
കൊതിക്കുന്ന യയാതിയെപോല്‍
പടര്‍ന്നു കയറാന്‍ ആകാശവും
കിടന്നുറങ്ങാന്‍ ഭൂമിയുമുള്ള
ചിന്തകളുടെ മേച്ചില്‍പ്പുറങ്ങളിലും
തട്ടിപ്പറിക്കലുകളുടെ
സ്വാര്‍ത്ഥത പരക്കുന്നുണ്ട് .

Monday, November 12, 2012

#***ഏവര്‍ക്കും ദീപാവലി ആശംസകള്‍ ***#

അഗ്നിപൂത്ത
നിറങ്ങള്‍ കൊണ്ടു
മാനം ചിത്രമെഴുതുമ്പോള്‍
തെളിഞ്ഞു കത്തുന്ന
ദീപങ്ങള്‍ കൊണ്ടു
സന്ധ്യ ചിരിയ്ക്കുമ്പോള്‍
മധുരം പങ്കിട്ടു
മനസു നിറയുമ്പോള്‍,
പുരാണങ്ങള്‍ ബാക്കി വെച്ച
നന്മയോര്‍ക്കുന്നു .

Sunday, November 11, 2012

ദൈവങ്ങള്‍ വില്‍പ്പനയ്ക്ക്

ദൈവങ്ങളെ വില്‍പ്പനയ്ക്ക്-
വെച്ചൊരു മുക്കവലയില്‍
പാതിരാ നേരത്തൊരു
നക്ഷത്രം വീണുടഞ്ഞു .

ചിതറിയ ശകലങ്ങളില്‍
നിറം പിടിച്ചു .

ദൈവങ്ങള്‍ തമ്മില്‍
കലഹിച്ചു ,പോര്‍വിളിച്ചു
ചോര കുടിച്ചു;

എത്ര കുടിച്ചിട്ടും
തീരാതെ
പുതു ദൈവങ്ങളിന്നും
വില്പ്പനയ്ക്കെത്തുന്നു .

Friday, November 9, 2012

ചൊവ്വാ ദോഷം

ചൊവ്വാ ദോഷമുണ്ടെന്നു
ജോതിഷി ,
ഞാനെന്തു
പിഴച്ചെന്നു പെണ്‍കുട്ടി .

കണ്ടവര്‍ -കണ്ടവര്‍
ചായ കുടിച്ചു
മടങ്ങി .
കേട്ടവര്‍ -കേട്ടവര്‍
വെറുതെ

നെടുവീര്‍പ്പിട്ടു .

ബീജാവാഹമേല്‍ക്കാത്ത
ഗര്‍ഭപാത്രം ഇന്നലെ
തൂങ്ങി മരിച്ചു ,
എരിഞ്ഞു തീര്‍ന്നിട്ടും
തുറിച്ചു നോക്കുന്നു
കണ്ണുകള്‍ .

ദോഷം ഇല്ലാത്തിടത്തേക്ക്
ഞാന്‍ പോകുന്നു
എന്നൊരു മുന്‍കുറിപ്പ്
മേശവലുപ്പില്‍
നിന്നും വീണ്ടെടുത്തു.

Thursday, November 8, 2012

ദൈവത്തിന്റെ വീടുകള്‍





  
പുണ്യമൊരു
പ്രാര്‍ഥനയുടെ നിറവില്‍
ഉയര്‍ന്നു പൊങ്ങിയ
മിനാരങ്ങള്‍
പ്രാവുകള്‍ കുറുകുന്ന

മുഖപ്പുകള്‍ .

പടിഞ്ഞാറെന്‍ മാനത്തെ
പുതു ചന്ദ്രിക
ഇശല്‍ ഒഴുക്കിയ
റമദാന്‍ രാവുകള്‍ .

ഉള്ളറകളിലെ
ധ്വനികളില്‍ നിന്ന്
പടരുന്ന
ഊര്‍ജ്ജ പ്രവാഹങ്ങള്‍ ,
നിസ്കാര തഴമ്പുവീണ
നെറ്റിയില്‍ നിഴലിക്കുന്ന
വൃത പുണ്യങ്ങള്‍ .

Wednesday, November 7, 2012

ബംഗലൂരു ചന്നാഗിധേയ ?



കാലമാറ്റത്തില്‍ ഒരു;
വിസ്ഫോടനത്തില്‍
ഞാനും തെറിച്ചുവീണാ-
നഗര മധ്യത്തില്‍
ഗതി തേടി

ഇരവിലും ചിരിയ്ക്കുന്ന
ബംഗ്ലൂരൂ ,നിന്‍റെ

ചിരിയില്‍
ഞാനും മയങ്ങി

കേമ്പഗൌടയുടെ
കന്നഡ മണ്ണിലന്നു
അഭിനവ മദ്യരാജാവിന്‍റെ
വാഴ്ച്ചക്കാലം.
കൊച്ചു ക്രികറ്റിന്‍റെ
ആരവങ്ങള്‍
ആദ്യമുണര്‍ന്ന
ചിന്നസ്വാമിയെ
വലംവെച്ചെത്ര
യാത്രകള്‍ .

പേരറിയാത്ത പൂമരങ്ങള്‍
തണല്‍ വിരിച്ചിട്ട
സുന്ദര വീഥികള്‍ ,
അതിനും മീതെ
പറന്നു പൊങ്ങുന്ന
പുതു വീഥികള്‍ .
ഇഴഞ്ഞു നീങ്ങുന്ന
ശകടത്തിനുള്ളില്‍
എത്ര മുഖങ്ങള്‍
എത്ര കഥകള്‍ .

ലാല്‍ബാഗിലുടെ
എത്ര നടന്നിട്ടും
തീരാത്ത പൂക്കാലങ്ങള്‍
ഓര്‍മ്മയായ-
സ്വാതന്ത്ര്യത്തിന്‍റെ പരേഡുകള്‍. .
അവന്യു റോഡിലുടെത്ര
പുസ്തക തിരച്ചിലുകള്‍ ....

മാളുകള്‍ ,സ്റ്റോളുകള്‍
വോള്‍വോകള്‍ ,
ലീലയുടെ കൊട്ടാരം,
പോലെത്ര.............
ആടമ്പരക്കാഴ്ച്ചകള്‍ .

ഒരു കോണില്‍ ചിരിച്ചും
മറു കോണില്‍ കരഞ്ഞും
പല ജീവിതക്കാഴ്ച്ചകള്‍ ;
ഡോമ്ലൂരിലെ നാറുന്ന
ഓടപോല്‍
നീ മൂടിവെയ്ക്കുന്നു .

ഇടുങ്ങിയ മുറിക്കുള്ളില്‍
അട്ടിയിട്ട സൌഹൃദങ്ങള്‍
പിരിഞ്ഞുപോയിട്ടെത്ര
നാളായെക്കിലും
ആത്മ പുസ്തകത്തിന്‍റെ
നനുത്ത താളില്‍
തുടുത്തു നില്‍ക്കുന്നു .

Monday, November 5, 2012

മധ്യത്ത്.



ഉണങ്ങാന്‍ 
നിരത്തിയിട്ട 
വിത നെല്ല് 
മുറ്റത്ത്‌

കക്കുവാന്‍
കാതോര്‍ത്തു 
ചില ജീവികള്‍ 
പറ്റത്ത്

അലക്കുന്ന
തുണിനോക്കി
ഒരു കാര്‍മേഘം
മാനത്ത്

കുടംപുളിയിട്ട്
ചട്ടിയിലാക്കിയ
പുഴ മീന്‍
അടുപ്പത്ത്‌.

ഓടിയോടി
തളരാതെ
ഒരു മുത്തശി
മധ്യത്ത്.

ഒരു സായഹ്നം 


നടരാജ വിഗ്രഹം കണ്ടു
ഉടലുലഞ്ഞാടുന്ന
കന്യാകുമാരിയുടെ
സായാഹ്ന്ന നൃത്തം

ചടുല വേഗത്തിന്‍റെ
മനസ്സുവീക്കങ്ങള്‍    
ബഷ്പമാക്കുന്ന
കടല്‍ക്കാറ്റിന്‍റെ  മുത്തം

സാഗര പക്ഷികളുടെ
ചിറകടിയില്‍
ഉള്‍ചേരുന്നൊരു
തിരമാലച്ചുരുക്കം .

ആഴിയെ ചുവപ്പിച്ചൊരു
ഊര്‍ജ്ജ പ്രഭതന്‍റെ
നീരാട്ടൊരുക്കങ്ങള്‍ .

നവനീത കിരണങ്ങള്‍
പുല്കിയുണരുമാ -
ഗഗന സീമയില്‍
ചിരിച്ചുണരാന്‍
ഇനിയൊരു
പാതിമയക്കം .

Sunday, November 4, 2012

പണ്ടെന്റെ വീട്ടിലുണ്ടായിരുന്നു
ചുരുണ്ടും, നീണ്ടും
കിടന്നിരുന്നൊരു തഴപ്പായ

കൈതോല മുള്ള് കീറി
ഉണക്കി മെരുക്കി
നാരാണിയമ്മ നെയ്ത
ജാമിതീയ രൂപം

വെന്ത നെല്ലിന്റെ
വേദനകള്‍
നെഞ്ചില്‍ ഏറ്റുവാങ്ങി
പൊരിഞ്ഞ പായ
വിത്തേറ്റി കൊണ്ടെത്ര
തട്ടേറ്റ പായ

ചുരുണ്ട് കൂടുമ്പോള്‍
ഉള്ളിലിരുന്ന ചിരട്ടയോടെ
ഉള്ളറ പരിഭവങ്ങള്‍
പറഞ്ഞ പായ .

കൈതപ്പൂ മണം
മങ്ങിയ
ഇന്നിന്റെ കോലായില്‍
എലികേറി  മാന്തി
പൊളിഞ്ഞ കുടലുനോക്കി
കരയുന്ന  പായ

Saturday, November 3, 2012



കല്ലറകളില്‍ പൂത്തുനില്‍ക്കുന്ന
വെയിലിനു ,എന്തേ ?
ഒരു മഞ്ഞ നിറം

ചുറ്റി കിടക്കുന്ന
ഏകാന്തതയുടെ
മൌനം ഉറഞ്ഞുകൂടിയതോ

പൂക്കളാല്‍ മൂടിയ
ദിനമോര്‍ത്തു
പുഞ്ചിരി തൂകുന്നതോ

പിരിയുമ്പോള്‍
ബാക്കിവെച്ച
കര്‍മ്മ ഫലങ്ങളുടെ
വിഴുപ്പിളകിയതോ.

Friday, November 2, 2012



നഷ്ടപെട്ട സുഹൃത്തിനു

ഓര്‍ക്കുന്നുണ്ട് ഞാന്‍
നിന്മുഖം വല്ലപ്പോഴും,
ജീവിത പരീക്ഷയില്‍
വേര്‍പിരിഞ്ഞു പോയെക്കിലും .

പണ്ടെത്ര പകലുകളില്‍
നാലുമണി പുളകത്തില്‍
ഇരുകൈ കോര്‍ത്തുനാം
ഇരുചക്ര ശകടത്തില്‍
ഇടവഴികള്‍ താണ്ടിയതും.


ചടുല ഭാഷണങ്ങള്‍ക്കിടയില്‍
ചടുപടാ വന്നൊരു
മഴ നമ്മെ പൊതിഞ്ഞതും
അതില്‍ കുതുര്‍ന്നു നീ
ചുണ്ട് കോടി ഇരുന്നതും .

പുച്ചകണ്ണുകള്‍ ഉള്ള
പെണ്‍കുട്ടിയെ നോക്കി
' ങ്ങ്യാവൂ'- 'ങ്ങ്യാവൂ'
കരഞ്ഞു ചിരിച്ചതും .

തിയറിയും പ്രാക്ടിക്കലും
കണ്ടു പേടിച്ചു
സിനിമ ടാകീസില്‍
ഒളിച്ചിരുന്നതും ,
അതുകണ്ടു പിടിച്ചു
നിന്‍റെ അച്ഛന്‍ അന്ന്
ചൂരലുമ്മ തന്നതും .

കടലുകാണാന്‍ പോയന്നു
കടല തിന്നു
കടല്‍ത്തിര എണ്ണിയതും .
മണലു കൂട്ടിയൊരു
മണിമാളിക പണിതതും .

പഫ്സും ,പുത്തനാം
ബര്‍ഗറും നോക്കി
വെള്ളമിറക്കി ഒരു
വട്ടു സോഡാ കുടിച്ചതും
ഇന്നുമോര്‍ക്കുന്നു ഞാന്‍ .

കാവടിയാട്ടം കാണാന്‍
പോയന്നു കാലത്ത്
കട്ട് പെറുക്കിയ
കടലാസു പൂക്കള്‍പോല്‍
തിളങ്ങി നില്‍ക്കുന്നു
ഇന്നുമാ ഓര്‍മ്മകള്‍

എത്ര വട്ടത്തില്‍
ചവുട്ടിയിട്ടും
നീണ്ടു പോകുന്ന
ജീവിതചക്രത്തില്‍
വീണ്ടുമൊരിക്കല്‍
കണ്ടുമുട്ടിയാല്‍
കാര്യം ഒന്നുണ്ടുപറയാന്‍
കരുതി വെയ്ക്കുന്നു .