Thursday, December 25, 2014

ജനലരുകിലെ പ്രാവ്

ഏകാന്തതയുടെ
ഇരുണ്ട യാമങ്ങളിൽ
ജനലരികു ചേർന്നിരുന്നാൽ
പ്രാവുകൾ കുറുകുന്നത് കേൾക്കാം

വേദനയുടെ
പകൽപ്പാടങ്ങളിലൂടെ
കാലാ പെറുക്കി നടന്ന
നാളുകളിലെപ്പോഴോ
എവിടെയ്ക്കോ  പറന്നകന്ന
ഇണപ്പ്രാവിനെപ്പറ്റി

വിരിയാതെപോയ
കുഞ്ഞുമുട്ടകളുടെ ആവരണം
കക്കിവെച്ച്
ദൂരേക്ക്‌ ഇഴഞ്ഞുപോയ
നീളൻ പാമ്പിനെപറ്റി

ഏതോ മഴക്കാല
രാവുകളിലൊന്നിൽ
തക്കം പാർത്തിരുന്നു-
ചാടിവീണ മാർജ്ജാരന്റെ
വായിൽനിന്നും രക്ഷപെടുമ്പോൾ
കൊഴിഞ്ഞുപോയ
വെണ്തൂവലുകളെപ്പറ്റി

ജനലരികിലെ പ്രാവ്
കുറുകികൊണ്ടേയിരിക്കുന്നു
എന്നെപ്പറ്റിതന്നെ  കുറുകുന്നതുപോലെ.

Monday, September 29, 2014

അനന്തതയിൽ നിന്നൊരു ഗാനം


നിങ്ങൾ കേട്ടോ കൂട്ടരേ
വർഷ ബിന്ദുയിറ്റാത്ത
ഈ വരണ്ട മണ്ണിൽ
എവിടെ നിന്ന് ;
എവിടെ നിന്നാണീഗാനം ........

മരുഭൂവിലെ ഗായകൻ പാടുന്നു
മഴക്കുളിരില്ലാതെ
തണൽ നിഴലില്ലാതെ
കുയില്‍
പ്പാട്ട് അകമ്പടിയില്ലാതെ

"എന്റെ പൂർവികർ
ഉറച്ച കാലടികളൂന്നീയീ
മരുക്കാട്താണ്ടിക്കടന്നവർ
ഒട്ടക നിഴലുപിടിച്ച്
പൊള്ളുമുച്ചവെയിലിനെ
കാൽക്കീഴിലാക്കിയോർ
ഈന്ത മരച്ചോട്ടിലുറയും
തണുപ്പിനെ
പാട്ടുപാടിയാറ്റിയോർ  
മരുക്കാറ്റുമൂളും
കൊടും രാത്രികളിൽ
അപ്രത്യക്ഷരായവർ "

അനന്തതയിൽ നിന്നൊരു പാട്ട്
മരുക്കാറ്റിലലയടിച്ചുയരുന്നു-
അവന്റെ സങ്കീർത്തനം

അവന്റെ പാട്ടിലുണ്ട്
വീരാളിപ്പട്ടുടുത്തവർ,
ചെമ്പൻ കുതിരയെ
കാറ്റിനൊപ്പം പാറിച്ചവർ,
കടലുപോലീ -
മണൽപ്പരപ്പ്‌ വെട്ടിപിടിച്ചവർ, 

ആടുമേയിച്ചാ
മരുപ്പച്ച കണ്ടെടുത്തവർ,

ആയിരം കഥകൾ ചൊല്ലി
പണ്ടേ നമ്മളറിഞ്ഞവർ ,
ഒറ്റനോട്ടത്തിലാരും
ഉപ്പുതൂണാകും
അഴകലകൾ
കണ്ണിലോളിപ്പിച്ച
വീരാംഗനമാർ,


ഈ മണലുമടുത്ത്
അടുത്ത മണലുതേടി
അവൻ മറയുന്നു;
ഒറ്റ വിരിപ്പിന്റെ
ഭാരവും പേറി
ഉള്ളു നിറയും
കഥകളും പേറി

അകലേക്ക്‌... അകലേക്ക്‌
അകലുമാ പാട്ട് കേട്ടോ
നേർത്ത് നേർത്ത്
പോകുമാ വെട്ടം കണ്ടോ

Sunday, September 28, 2014

ജീവിതം സ്വപ്നം കാണുന്നു



അടക്കിവെച്ച നിറങ്ങൾ
അതിരുകൾ തോറും
തൂവിവിടർന്ന
ഈസ്റ്റർ ലില്ലികൾ

അട്ടിയടുക്കിയ
വൈക്കോൽ തിട്ടയിൽ
കുത്തിമറിയുന്ന
മഞ്ഞ വെയിൽ ചീളുകൾ
 
കാലാ പെറുക്കി
കൂടണയുവാൻ
തിരക്കിട്ട് പോകും
വയൽക്കിളികൂട്ടം


നോക്കെത്താ ദൂരം
വയലിന്റെ അനന്തതയിൽ നിന്നും
ആർത്തലച്ചെത്തുന്ന
മഴയാരവം

ഫ്ലാറ്റുമുറിയിലെ
ജനലരുകിലിരുന്നു
ജീവിതം സ്വപ്നം കാണുന്നു

Tuesday, September 23, 2014

ഉത്സവരാത്രി -ഒരു പൊട്ട കവിത


തെക്കേതിലെ
ശാന്തേച്ചിയുടെ   കെട്ടിയോൻ 
കൂടണഞ്ഞാൽ
ചട്ടിയും കുട്ടിയും
തട്ടിമുട്ടുന്ന താളത്തിൽ
തെറിപ്പാട്ട് കേൾക്കാം

അന്തികള്ള്  മണക്കുന്ന  
ഇടവഴിയിലൂടെ 
ഷാപ്പിലെ പൂച്ച
പാഞ്ഞു
പോകും

ശാന്തേച്ചിയുടെ കുഞ്ഞുമോൻ
ഉറക്കം ഞെട്ടി
നിലവിളിക്കുന്ന ഒച്ച
കാതിലങ്ങനെ
മുഴങ്ങി നിൽക്കും

വയലിനക്കരെ
ദേവി ക്ഷേത്രത്തിലെ
ഉത്സവ വെടിക്കെട്ടിന്റെ ശബ്ദം
കുറച്ചു നേരത്തേക്ക്
മാറി നിൽക്കും
വർണ്ണങ്ങൾ മാത്രം
പൊട്ടിവിടരും

അവസാന
രംഗവും കഴിഞ്ഞ്
യവനിക താഴ്ന്ന
നാടക മൈതാനിയിൽ നിന്നും
ആളുകൾ
പിരിഞ്ഞു പോകും

പിറ്റേന്ന്
പണിക്കു പോകുന്ന
കെട്ടിയോനെ നോക്കി
ശാന്തേച്ചിയും,കുഞ്ഞും
ചിരിച്ചു കൈയ്യാട്ടും

പൊട്ടിയ
ചട്ടിയിലന്നേരം
ഉറുമ്പുകൾ
ഉത്സവം ആഘോഷിക്കുകയാവും

Sunday, September 21, 2014

നിറങ്ങളെ സ്നേഹിച്ച പെണ്‍കുട്ടി

അവൾ
റോസലീന
നിറങ്ങൾ
ഇഷ്ടമല്ലാതിരുന്ന പെണ്‍കുട്ടി
എത്ര വേഗമാണവൾ 
മാറിത്തുടങ്ങിയത്

ഇടതൂർന്ന
നീളൻ മുടി വടിച്ചിറക്കിയ
അന്നുമുതലാണവൾ
സ്കാർഫ്
ധരിക്കുവാൻ തുടങ്ങിയത്
അല്ലെങ്കിൽ
അന്ന് മുതലാണവൾ
നിറങ്ങളെ
പ്രണയിച്ചു  തുടങ്ങിയത്

എണ്ണപ്പെട്ട
അവളുടെ പകലുകളിലേക്ക്
പലനിറങ്ങളിലുള്ള
സ്കാർഫുകൾ
വിരുന്നു വന്നു

തൂവെള്ളയിൽ
നീലപൂക്കളുള്ളവ,
മഞ്ഞയും, ചുവപ്പും
പച്ചയും ,വയലറ്റും
ഇടകലർന്നവ
നക്ഷത്രങ്ങളും ,നിലാവും
വരച്ചവ
ചേക്കേറാൻ പോകുന്ന
പക്ഷികളെ
സായാഹ്ന സൂര്യന്റെ
പശ്ചാത്തലത്തിൽ വരച്ചവ
ഒറ്റയൊറ്റ
നിറങ്ങളിൽ ഉള്ളവ
അങ്ങനെ എത്ര എത്ര
സ്കാർഫുകൾ

വസന്തം വരയ്ക്കുന്ന
അജ്ഞാത ചിത്രകാരന്റെ
പാലറ്റിലെ
പടർന്ന ച്ഛായക്കൂട്ടുപോലെ
നിറങ്ങൾ
അവൾക്കുച്ചുറ്റും
നൃത്തം വെച്ചു നിന്നു

നിറയെ
ചിത്ര ങ്ങളുള്ള
പുത്തൻ സ്കാർഫു ചൂടി
നമ്മൾക്കിടയിലൂടെ
അതാ അവൾ;
റോസലീന
പറന്നു പോകുന്നു

Thursday, September 18, 2014

നാടുകാണാനിറങ്ങിയ പ്രവാസി

തിരികെ ഞാനെത്തുന്നു 
ഈ ഹരിത ഭൂവിന്റെ
സ്വച്ഛതയിൽ അല്പനാൾ
തലചായ്ച്ചുറങ്ങാൻ 
മണലാഴങ്ങൾ
ഉള്ളിലേൽപ്പിച്ചോരാ
മുറിവൊന്നാറ്റുവാൻ

കളിച്ചുവളർന്നോരാ
തെരുവിലൂടെ ഞാൻ
പുലരികാണാനിറങ്ങുന്നു;
നാട്ടുവഴിക്കോണുകൾ 
തിരികെ തിരികെ  നോക്കുന്നു
അപരിചിതനെ പോലെ ഞാൻ

നാടുണർത്തുന്നോരാ
കിളിക്കൂട്ടമെങ്ങുപോയ്‌
ചിലു ചിലെ 
ചിലെച്ചു ചാടുന്നോരാ 
അണ്ണാൻ കുഞ്ഞുങ്ങളെങ്ങുപോയ്
ശീമക്കൊന്നയും,ചെമ്പരത്തിയും 
ചിരിച്ചുനിന്നൊരാ
സ്നേഹവേലികളെങ്ങുപോയ്
അമ്പല പറമ്പോരത്തെ
നിറഞ്ഞ  കുളമെങ്ങുപോയ്
മനസ്സിൽ ഞാൻ 
ചേർത്തുവെച്ചോരാ   
മഞ്ചാടി  മണികളെങ്ങുപോയ്

വയൽ നടുവിൽ
പുല്ലുമൂടിക്കിടന്നോരാ 
വരമ്പിന്നങ്ങു  വലുതായ്
രണ്ടുവരിപ്പാതയായ്
അപ്പുറമിപ്പുറം 
ഭാഗിച്ചെടുത്തോരാ
തോടിന്നു മെലിഞ്ഞുമലിനമായ് 
ഞാറ്റുവേല 
പാട്ടുകൾ  ഓർമ്മയായ്
കാട്ടു മുളംതണ്ടും
കുളക്കോഴി  മൂളും 
കുഞ്ഞരുവികളും
കൊയ്ത്തരിവാളുപോലെ
തുരുമ്പിച്ചുപോയ്‌ 

തിരികെ ഞാൻ  മടങ്ങുന്നു 
ഉരുകി  ഒലിക്കുന്നൊരീ
ചില്ലയിൽ  നിന്നന്യനായ്
പ്രവാസിയായ്   

Thursday, September 11, 2014

തെരുവ് യാചകൻ


ചിരിക്കുവാൻ മറന്ന മുഖം
ചൂടേറ്റു പൊള്ളിയ
കറുത്ത വടുക്കൾ
അവിടെയും ഇവിടെയും
കീറലുകൾ തുന്നികെട്ടിയ
നരച്ച കുപ്പായം
അഴുക്ക് മെഴുക്കുപോലെ
മൂടികെട്ടിയ തലമുടി
ഒരു കീറത്തുണിയുടെ
കെട്ടിനുള്ളിലൊതുങ്ങുന്ന
ജീവിത സാമാനങ്ങൾ

മനുഷ്യ സ്നേഹത്തിന്റേയും
പരസ്പര സഹായത്തിന്റെയും
ആദ്ധ്യാത്മിക മുല്യങ്ങൾ
കുറിപ്പെഴുതിവെച്ച
കടലാസ് നോക്കി
ഘോര ഘോരം പ്രസംഗിക്കുന്ന
മതസൗഹാർദ്ധ 
വേദിയുടെ മുന്നിലൂടെ
പള്ള് പറഞ്ഞുകൊണ്ട്
വേച്ചു-വേച്ചു നീങ്ങുന്നു
ഗാന്ധിപ്രതിമയ്ക്ക് ചുവട്ടിലെ
സ്ഥിരം തണൽ നഷ്ടപ്പെട്ട
തെരുവ് യാചകൻ



Monday, August 25, 2014

രൂപാന്തരം

എന്തെല്ലാം രൂപങ്ങളാണി -
മഴയ്ക്കോരോ കാഴ്ച്ചയിലും

ഇരപിടിക്കാൻ
ചിലന്തി കൊരുത്തോരാവലയിൽ
മഴവില്ലു തെളിയിച്ച
പുലരിയാണവൾ 

വിരല്തുമ്പുതൊട്ടു
ഞാൻ നുണഞ്ഞൊരു
ഇറയത്തുമ്പിലെ  
തണുവാണവൾ 

തള്ളപ്രാവിൻ
ചിറകിൽനിന്നിറ്റും
തുള്ളികളായവൾ
പള്ളിമേടയിൽ

ഉച്ചയൂണിൻ 
ഗന്ധം മണക്കുന്ന
പീടികയുള്ളുനോക്കി
വിറച്ചിരിക്കുന്നൊരു 
ഭിക്ഷാടകയാണവൾ 

പുത്തനുടുപ്പിൽ
ചള്ള തെറിപ്പിച്ചെത്തും
നാലുമണിപ്പകലിലെ
നാട്ടിടവഴിയാണവൾ 

പൊട്ടിയ
ഓടിൻ കീഴിലെ
പിച്ചള പാത്രത്തിൽ
തോരാത്ത സംഗീതമാണവൾ 

തിരക്കിട്ടൊഴുകും
പുഴമാറിലേക്ക്
കൈവിട്ടുപോയ
ഏതോ  കുരുന്നിൻ
കളിപ്പാവയാണവൾ  

മരുഭൂരാവുനോക്കി
ജനലരികിൽ
കിടന്നോരെന്റെയുള്ളിൽ
തുളുമ്പിയ
സ്വപ്നസ്വരമാണവൾ

Friday, July 18, 2014

സന്ധ്യ പൂക്കുന്ന തെരുവ്

ഈ തെരുവിൽ
സന്ധ്യ പൂക്കുന്നു
ചെക്കേറാനൊരു കിളി
ചില്ല തെണ്ടുന്നു

പഴം കടലാസ്സിൽ
പൊതിഞ്ഞെടുത്ത
വറുത്ത കടല
കൊറിച്ചുതീരുവോളമാപൂച്ച
നിന്നെ  നോക്കിനിൽക്കുന്നു
നിന്റെ കണ്ണിലൊരു
വിശപ്പുമൂത്ത
രാത്രി  പതുങ്ങുന്നു

കടകളടച്ചുപൂട്ടി
തെരുവ് വിജനമാകുന്നു
നിന്റെ മുടിയിലൊരു
മുല്ല പൂക്കുന്നു
കാവ് തീണ്ടിയൊരു
മൂർഖനിഴയുന്നു

തെരുവിലങ്ങിങ്ങ്
ചാവാലിപ്പട്ടികൾ മോങ്ങുന്നു
മങ്ങി മങ്ങി
കത്തിയോരാ വിളക്കണയുന്നു
രാത്രി
തേങ്ങി തേങ്ങി കരയുന്നു

Wednesday, July 16, 2014

പിന്നിലേക്കൊരു മഴ

കണങ്കാൽ നനച്ചൊരീ
മഴ ലഹരിയിൽ
പിന്നിലെക്കൊഴുകുന്നു കാലം

പ്രളയം പോൽ
പരക്കും ഓർമ്മകളിൽ
വന്നു നിറയും
പൂർവ്വ പ്രണയത്തിൻ സുഗന്ധം

നിറമാർന്ന പകലിലാ
തണൽ നിഴലിൽ
പങ്കുവെച്ച മൌനം

കഥ പറയും  മഷികറുപ്പിൽ
ഒളിച്ചു ചേർത്ത
വാകപ്പൂ നിറം

ചാരത്തിരുന്നു നാം
കോർത്തുവെച്ചൊരു
കിനാവിന്റെ
പീലിതുണ്ടുകൾ 

ഇറ്റു  വീണൊരു
തണുവിന്റെ തുള്ളിയിൽ
ആകെ ലജ്ജയിൽ
കുതിർന്ന ദേഹം

ചൂളംവിളിച്ചെത്തിയ
കാറ്റിന്റെ ചുഴിയിൽ
ദൂരേയ്ക്കകന്നൊരു
സ്വപ്നമായ്  നമ്മൾ 

നേർത്തു നേർത്തു പോകുമീ
രാമഴയുടെ കവിളിൽ
പരസ്പരം ചാർത്തുന്നൊരു
നുണച്ചിരിയുടെ
ആവരണം



Tuesday, July 15, 2014

ഈ രാവ്
ഉലഞ്ഞ് ഉലഞ്ഞ് തീരവെ
മണ്ണ് പറ്റുവാൻ
കാത്തിരുന്നോരാ
മലർ ദലങ്ങളിൽ
മഴയാർത്തു പെയ്യവെ
ചേർത്തടച്ചോരി  ജാലകത്തിന്റെ
ചാരത്ത് ഞാൻ
വിരൽത്തുമ്പ് ചേർത്ത്
വിരഹമെഴുതുന്നു 

Tuesday, May 20, 2014

ആദിയിലേക്കൊരു മടക്കയാത്ര


ഈ മലമുകളിലെ
ഒറ്റ മരത്തിന്‍റെ
ഇലനിഴലുകൾക്കിടയിലെ-
വെയിൽതുണ്ടുകളിൽ
ഞാൻ മയങ്ങികിടക്കുന്നു.
മാരുതന്‍റെ വിരലുകൾ
എന്നെ തലോടി നോക്കുന്നു
നേർത്തു- നേർത്തു-
വെട്ടം മങ്ങുന്നു

വെയിലൊഴിഞ്ഞൊരാ വഴിയിലേക്ക്
തണുപ്പ് മെല്ലെ ചേക്കേറുന്നു
ഞാനും തണുത്തുറയുന്നു
ഉറഞ്ഞു ഉറഞ്ഞു -
ഞാൻ മഞ്ഞാകുന്നു,ഇരുളാകുന്നു
ഇരുളു പിടിച്ചു ഞാൻ
ആദിയിലേക്ക് മടങ്ങുന്നു

ഏകാന്തത നിറയുന്നു
ഞാൻ പിന്നിലേക്ക്‌ നടക്കുന്നു
ചുറ്റും ശബ്ദവീചികൾ നിറയുന്നു
ജീവിതം എണ്ണി പഠിയ്ക്കുന്നു 
നിഴളുകളെന്നു തോന്നും
നിറങ്ങളെന്നെ പറ്റിപിടിയ്ക്കുന്നു
 ഞാൻ ചിറകടിച്ചു  പറക്കുന്നു
പിന്നിലേക്ക്‌ പറക്കുന്നു

തഴമ്പ് വീണ
വിരലുപിടിച്ചു ഞാൻ
പിച്ചവെയ്ക്കുന്നു
മെല്ലെ മടിത്തട്ടിൽ കിടക്കുന്നു
വിരലുകളുണ്ണുന്നു 
മുലയുണ്ണുന്നു 
ഇരുളു കനക്കുന്നു
ഞാൻ അതിനുള്ളിലാകുന്നു
വെറും തുടിപ്പാകുന്നു
തുള്ളി രക്തമാകുന്നു
ഞാൻ ഇരുളാകുന്നു
.....................................
എന്തെന്നറിയാത്തൊരു
ആദിയിലേക്ക് ഞാൻ മടങ്ങുന്നു
ആദിയിലേക്ക് ഞാൻ മടങ്ങുന്നു


 

Thursday, April 17, 2014

"വെള്ളി"യാഴ്ച്ച


പകലില്‍ ഇരവായൊരു
വെള്ളിയാഴ്ച്ചയുടെ ഓര്‍മ്മകളില്‍
ലോകമിന്നും വിലപിക്കുന്നു.
നിണം ഒഴുകിയ,
തലയോടിട വീഥികളില്‍
മുള്‍ക്കിരിട രൂപം തെളിയുന്നു,
അമ്മമനസുവീണ്ടും തേങ്ങുന്നു.

കാലം രണ്ടായി പകുത്ത
മരക്കുരിശ്; കാല്‍വരിമലയില്‍
കാത്തിരിക്കുന്നു
പറുദീസയുടെ വാതിലുകള്‍
വീണ്ടും തുറക്കാന്‍ ;
ഇടതും-വലതുമായി നമ്മളും.

വെള്ളിതിളക്കത്തില്‍
തലകീഴായി തൂങ്ങുന്നു
ന്യായവിധികളിന്നും
മൂന്നിലേറെ ഉയര്‍ന്നു
മുഴങ്ങുന്നു കൂകലുകളും.


(കാൽവറിയിലെ സഹനത്തിന്റെ  ഓർമ്മകളിൽ  ഒരു ദുഖ വെള്ളികൂടെ  കടന്നു  വരുന്നു  ഏതോ നാടകത്തിൽ എന്ന പോലെ  മനുഷ്യൻ ജീവിതം അഭിനയിച്ചു  തീർക്കുന്നു)
Re-post

Wednesday, April 9, 2014

കേൾക്കാതെ പോകുന്നുവോ ..

മൌനം തുളുമ്പുമി 
ദേവാലയ കെട്ടിനുള്ളിൽ
വിറയാർന്ന
വിരലുകളെണ്ണിത്തീർക്കുന്നു
ജപമാല മന്ത്രങ്ങൾ

ചിറകെട്ടി നിൽക്കുമീ
ഇരുളിനെ
വഴിമാറ്റുമോ,
ഉരുകുമി മെഴുകു നാളം
ഓർത്തോർത്തു
നനയുമി മിഴിക്കോണിൽ
നഷ്ട ബോധത്തിന്റെ
കനലുരുകുന്നു

പാതി തുറന്ന
പിള്ള വാതിലിലൂടെ
പുറത്തെത്തുമ്പോൾ ,
ചിറകടിച്ചുയരുന്നു
പ്രാക്കൾ അനേകം;
പൊട്ടിയടർന്നൊരു
മാഞ്ചില്ല മുറ്റത്ത്
വിരിയാതെ പോയ
ചെറു പൂക്കളുമായ്‌

മഴപെയ്തു തോർന്നുവോ;
തടം കെട്ടികിടക്കുമി
ജലകണങ്ങളിൽ  തെളിയുന്നു
സായാഹ്ന വെയിലിലൊരു
കുരിശടയാളം.

Monday, March 24, 2014

ഇടനാഴിയിലെ ശബ്ദങ്ങൾ....


ഈ ഇടനാഴിയിലെ
നേർത്ത  വെളിച്ചത്തിൽ
ഒരമ്മയുടെ തളർന്ന
കരച്ചിൽ കേട്ടോ ;
ഇവിടെയോരോ
നിമിഷങ്ങളും
കനം വെയ്ക്കുന്നു
ഓരോ ശ്വാസവും
ആയിരം പ്രതീക്ഷകളാകുന്നു

തുറന്നു വരുന്ന
വാതിലുകളിലൂടെ
എന്താവും
കേൾക്കാനാവുക,
ആ കണ്ണുകൾ
എന്താണ്
ഒളിച്ചു വെയ്ക്കുന്നത് .

ഉൾമുറിയിൽ
കൃത്രിമ ശ്വാസം
ശ്വസിക്കുമാ-
ചെറു  പെണ്‍കുട്ടി
ഇനി ഉണരുമോ,
ആ കണ്ണുകളിനിയും
കഥ പറയുമോ,
ഇടതൂർന്ന
നീളൻമുടി വടിച്ച്
നഗ്നമാക്കിയോരവളുടെ  
ശിരസ്സിൽ
തുടിയുണരുമോ
ചെറു പാട്ടുകൾ.

മൌനമുണ്ട്
തളർന്നൊരാ
വരാന്തകളിൽ
അത്യുച്ച രോദനം
അലയടിക്കുന്നു,
വെള്ളപുതപ്പിച്ചോരാ
കുഞ്ഞു ദേഹം
ഇനിയെന്നേക്കുമുറങ്ങും
കഥ പറയാതെ ,
പാട്ടു കേൾക്കാതെ.

ഒരു നാട്
തേങ്ങുന്നുണ്ടാ-
ചിത വിഴുങ്ങും
തീനാളം
കാണവേ ,
ആർത്തനാദം
ഉയരുമാ
അമ്മയുടെ നെഞ്ചകം
പൊട്ടവേ ,
പേർത്തു പേർത്തു
പെയ്യുമാ
അച്ഛന്റെ കണ്ണുകൾ
മൌനം തേടവേ .

കൂർത്ത മുനയുള്ള
ശസ്ത്രക്രീയാ  കത്തികൾക്ക്
ജീവൻ ഏകുവാൻ
ആകാഞ്ഞ ,
തലച്ചോറിലെ
ക്ഷതമേറ്റ നാഡികളുമായി
നാളെകളില്ലാത്ത
ലോകത്തേക്ക്
പറന്നകലുന്നൊരു
നേർത്ത ചിറകടി .

Friday, March 21, 2014

ചിതറിയ ചിന്തകൾ

(രൂപമില്ലാത്ത ,ഭാവമില്ലാത്ത )

തൂവെള്ളയിൽ
നീല പൂക്കളുള്ള
ജാലകവിരി വകഞ്ഞു
ഞാൻ ദൂരേക്ക് നോക്കുന്നു ;
നിലാവിൽ
നിശാ പൂക്കളുടെ
ഉന്മാദ ഗന്ധം
ഈ മരുഭൂമിയിലും

##****##****##****##

ഈ രാത്രി
മൂടുപടമിട്ട പകലാണ്‌
സ്വന്തം
മുഖം ഒളിപ്പിച്ച്
എല്ലാവരെയും
ഒളികണ്ണിട്ടു നോക്കുന്നു

##****##****##****##

ചുറ്റും
വെള്ളം നിറഞ്ഞ്
ഒറ്റപ്പെട്ടു പോയ
ഈ വീട്ടിൽ നിൽക്കുമ്പോൾ ;
ഓളം വെട്ടുന്ന
രാത്രി വെളിച്ചത്തിൽ
പുഴ ഒളിപ്പിച്ചു കൊണ്ടുപോയ
ഏട്ടന്റെ മുഖം .

##****##****##

ചിന്നി കിടക്കുന്ന
ഈ കണ്ണാടിയിലൂടെയാണ്
ഞാൻ എന്നും
എന്നെ കണ്ടിരുന്നത്‌ ;
എന്റെ ഓരോ മാറ്റങ്ങളും
തിരിച്ചറിഞ്ഞിരുന്ന അത്
ഇന്നെന്റെ
മനസ്സുപോലെ കിടക്കുന്നു .

Sunday, March 2, 2014

ചില കാത്തിരിപ്പുകൾ

പെങ്ങൾമക്കൾ
കളിക്കുന്ന മുറ്റത്തേക്ക്
എത്തിനോക്കുന്നുണ്ടൊരു
കാക്ക,ഇത്തിരി വറ്റ്-
ഊട്ടുവാൻ പിന്നാലെ നടക്കുന്ന
പെങ്ങളെത്തന്നെ.

ചായപ്പാത്രത്തിലേക്ക്
തട്ടുമ്പോൾ
ഒരു തരി പഞ്ചാര
താഴേക്കു വീഴുവാൻ
വരിയായി നിൽപ്പുണ്ട്
ഒരുപറ്റം ഉറുമ്പുകൾ

വടക്കേ മുറ്റത്ത്
വാഴച്ചുവട്ടിലെ
തണലിൽ പതുങ്ങിയൊരു
പൂച്ച,കാത്തിരിപ്പുണ്ട്‌
മീൻ വെട്ടുവാനെത്തുന്ന
അമ്മയെ .

തൊഴുത്തിൽ
കിടന്നൊരു പശു
എത്തിയെത്തി നോക്കുന്നുണ്ട്
വയൽ വരമ്പിൽ
കുനിഞ്ഞു പുല്ലുചെത്തുന്ന
ചെറിയച്ചനെ.

ഉച്ചയൂണിന്‍റെ
നേരമെത്തി  എല്ലാരും
ഉണ്ടുമിച്ചമാക്കുവാൻ
മുരണ്ടു കിടപ്പുണ്ട്
ചങ്ങലപ്പൂട്ടിലൊരു
നാടൻ പട്ടി .

Saturday, February 15, 2014

പുതുമഴ

ഓമലാളെ
നമ്മളന്നു പാടിയ പാട്ട്,
പുഴവക്കിലിന്നൊരു
കുയിൽ പാടുന്നു
മുളം കാടത്-
ഏറ്റു പാടുന്നു .

വേനലെരിച്ച
പുല്ല് മൈതാനങ്ങളിൽ
പച്ചപ്പിൻ
മുള പൊട്ടുന്നു,
സ്വപ്നങ്ങളീന്നും
ഒരു കുളിർകാറ്റു വീശുന്നൂ
ഉള്ളു തണുക്കുന്നു .

ചുടുനാവു നനച്ച്
ഭൂമി ഉണരുന്നു

പൂവുകൾ ചിരിയ്ക്കുന്നു
പൂമ്പാറ്റ ചിരിയ്ക്കുന്നു
പൂമരങ്ങൾ ചിരിയ്ക്കുന്നു
പുഴവക്കിലൊരു
പാട്ടുണരുന്നു.

പുതുമഴയുടെ പുളകങ്ങളിൽ
പുഴ വളരുന്നു

പോരൂ സഖി,
വയൽ വരമ്പിൽ
കൈ കോർത്തു
നമുക്കാ പാട്ട് പാടാം

പുഴവക്കിലൊരു
പാട്ടുണരുന്നൂ.............





Friday, January 31, 2014

കാഴ്ച്ചപര്യടനം

നഗരത്തിലെ,
ഏറ്റവും പൊക്കമുള്ള
കെട്ടിടത്തിന്റെ മുകളിൽ കയറി
താഴേക്കു നോക്കണം .

കാഴ്ച്ച എത്തുന്നിടത്തോളം
കറങ്ങി നോക്കണം,
നമ്മൾ വെലുതെന്നു കരുതിയ
പലതും ചെറുതാകുന്നത്
തിരിച്ചറിയണം.

വന്മരങ്ങൾ
വെറും ചെടികളാകുന്നു
റോഡുകൾ
വെറും വരകളാകുന്നു
വാഹനങ്ങൾ
കളിക്കോപ്പുകളാകുന്നു
മനുഷ്യൻ
ഉറുമ്പുകളാകുന്നു.


അങ്ങനെ നാം
ദിനവും കാണുന്ന
കാഴ്ച്ചകളിലൂടെ
ഒരു ദൃഷ്ടിപര്യടനം .

നമ്മുടെ
വെലുപ്പങ്ങൾ
ചെറുതാക്കുവാൻ
ഒരു തിരിഞ്ഞുനോട്ടം മതിയെന്ന്
ആ കാഴ്ച്ചകളിലൂടെ
തിരിച്ചറിയണം .


Wednesday, January 22, 2014

നോട്ടുകളുടെ മണം

ഹരിപ്പാട്‌ നിന്നും
മാവേലിക്കരയ്ക്കുള്ള ബസ്സിന്‍റെ
പിന്നിലൊരു സീറ്റിലാണ്‌  ഞാൻ
നിറഞ്ഞു തിങ്ങിയ
ബസ്സിനുള്ളിലൂടെ
ചാടി നടക്കുന്ന
കണ്ടക്ടർ-
ആളൊരു രസികനാണെന്ന്
വായിൽ നിന്നും 
പുറത്തുചാടുന്ന
വാക്കുകൾ
അടയാളം വെയ്ക്കുന്നു

കണ്ടക്ടറുടെ കയ്യിലെ
ഭാണ്ടത്തിനുള്ളിൽ
മുഷിഞ്ഞ നോട്ടുകൾ ,
വടിവൊത്ത നോട്ടുകൾ,
ചില്ലറ തുട്ടുകൾ.

മുഷിഞ്ഞ നോട്ടുകളിൽ
ഒരെണ്ണത്തിനു
മീൻകാരി
മറിയ ചേടത്തിയുടെ മണം
അതിനോട്
ചേർന്ന് കിടക്കുന്ന നോട്ടിനു
കറവക്കാരൻ
ഗോപാലേട്ടന്‍റെ മണം
തൊട്ടടുത്ത നോട്ടിനു
കല്യാണി ചേച്ചിയുടെ
നാട്ടുകോഴിയുടെ
മുട്ട മണം .

ബാർബർ ബാബുച്ചേട്ടൻ
കൊടുത്ത നോട്ടിനു
മുഷിഞ്ഞു നാറിയ
തലകളുടെ മണം
അന്ത്രുക്കാന്‍റെ
നോട്ടിനു
മൂരിച്ചോരയുടെ മണം
പിന്നെ കുറെ നോട്ടുകൾക്ക്
അത്തറു പൂശിയ
ഗൾഫു മണം ,
ചിലതിനു
വാറ്റു  ചാരായത്തിന്‍റെ ഗന്ധം
ചിലതിനു
ചന്ദനത്തിരികളുടെ മണം.

ഗാന്ധിയുടെ കണ്ണടയിൽ
ഓട്ട വീണൊരു നോട്ടിനു
എന്‍റെ മണം

ഭാണ്ടത്തിനടിയിൽ
കലപില കൂട്ടുന്ന
നാണയത്തുട്ടുകൾക്ക്
വിദ്യാർഥി സമരത്തിന്‍റെ
വീറും വാശിയും .

മാവേലിക്കര
ബസ്സ്‌ സ്റ്റാന്റിലാണിപ്പോൾ ;
കണ്ടക്ടർ
അവിടൊരു കടയിൽനിന്നും
ചായ കുടിക്കുന്നു,
സിഗരറ്റു വലിക്കുന്നു
ഈ യാത്രയിൽ
കൂട്ടുകാരായ
നോട്ടുകളിലൊന്നു
കൂട്ട് വിട്ടു
കടക്കാരന്‍റെ കയ്യിലേക്ക്
അവിടുന്ന്
ഒരു താടിക്കാരന്‍റെ കയ്യിലേക്ക്;
പുതിയ മണങ്ങൾത്തേടി
നോട്ടങ്ങനെ
നിറുത്താതെ
യാത്ര ചെയ്തുകൊണ്ടിരിക്കുന്നു .

Monday, January 20, 2014

തീരദേശ പാത

നാണിയമ്മയുടെ
നാലിടങ്ങഴി കറക്കുന്ന
സുനന്തിയാണ്
ആദ്യമായി
തീവണ്ടി കയറിയത് .

പൊട്ടൻ ഗോപാലനെ
തിരിച്ചറിഞ്ഞത്
പാൽപ്പാത്രത്തിലെ
വീട്ടുപേര്
കണ്ടിട്ടാണ് .

പാളത്തിന്
അപ്പുറവും ഇപ്പുറവുമായി
വിഭജിക്കപെട്ട
കാമുകർക്കിടയിലൂടെയാണ്‌
നേത്രാവതി
കടന്നുപോയത്

ലെവൽ ക്രോസില്ലാതിരുന്ന
വളവിൽനിന്നും
സുമോയെ
ഒക്കത്തെടുത്ത്‌
തീവണ്ടി പാഞ്ഞതും
ഈ പാളത്തിലാണ്

എങ്ങനെ ഒക്കെ ആണെക്കിലും
വെളുപ്പിനത്തെ
മെയിലിന്റെ കുലുക്കമില്ലാതെ
ആർക്കും ,ഇപ്പോൾ
കാര്യം സാധിക്കാൻ
പറ്റാറില്ല ;
രാത്രി വണ്ടിയുടെ
താരാട്ടു പാട്ടില്ലാതെ
ഉറങ്ങാനും.  


Tuesday, January 14, 2014

പിഴച്ച പെണ്ണ്


ശ്രീരാമ പാദമേറ്റ്
ഉണർന്നൊരു
അഹല്യയല്ല
ദിവ്യഗർഭം
ഉടലേറ്റുവാങ്ങിയ
മറിയയുമല്ല
വിശ്വ മോഹത്തിന്‍റെ
വീണ്‍വാക്കിൽ പെട്ടുപോയൊരു
വെറും പെണ്ണ്  .

സൂര്യദേവനും
വായുദേവനും
മനുഷ്യരൂപമാർന്നു
സംഗമിച്ചോരു
പുരാണകഥയിലെ
ദേവിയുമല്ല;
നിന്‍റെ മോഹകുരുക്കിൽ
പെട്ടുപോയൊരു
പൊട്ടി പെണ്ണ് .

ഇന്നീ
വർത്തമാനത്തിന്‍റെ കണ്ണിൽ
പിഴച്ചുപോയൊരു പെണ്ണ്
നിന്‍റെ
വഞ്ചനയുടെ
വിഷബീജം
ഏറ്റുവാങ്ങിയോരു
മനുഷ്യ പെണ്ണ്

 

Saturday, January 11, 2014

യാത്ര..

ചിരിയ്ക്കുമീ ഓളങ്ങളെ
മുറിച്ചു നീങ്ങും
പായ്യ് വഞ്ചി,
മധ്യത്തായി
ഗതി തെറ്റി
ചരിക്കുന്നുണ്ടൊരു മാനസം

അനന്തമാം
ഈ പരപ്പിൻ മീതെ
അലസമായ്            
ഉയർന്നു-താണ്
ഉഴറുന്നുണ്ട്
കരതേടി

അടുത്തുണ്ടാകും
എന്നു നിനച്ച
പച്ചപ്പിൻ തിട്ട
അടുത്തതില്ല
ഏറെ അലന്നിട്ടും.

ആഴമേറെ ഉണ്ടീ-
ആഴീയിലേക്കുള്ള വഴിയിൽ
ആശ നശിച്ചിട്ട്,
ആകെ തളർന്നു.

ഇരുട്ടു പരന്നി
ട്ടും
ഇരുകയ്യ് തളർന്നിട്ടും
ഇരിക്കുവാനാകുന്നില്ല
ഈ യാത്രയിൽ .

Monday, January 6, 2014

പകൽ ഓടുന്നു ..

ചില തലോടലുകൾ
അടക്കം പറച്ചിലുകൾ

പുലരിയുടെ 
മുടിയുലച്ചു
വെയിലി
ന്‍റെ

കൈകൾ

നീലാകാശത്തെ
അമർത്തി സ്പർശിക്കുന്ന
മഴ മേഘങ്ങൾ

എന്തോ  തേടിയുള്ള
പകലി
ന്‍റെ
പരക്കം  പാച്ചിലുകൾ 

സമുദ്രാന്തരം
തേടിയൊഴുകുന്ന  
മഴയുടെ
വീർപ്പുമുട്ടലുകൾ.

ഉടഞ്ഞ സിന്ധൂരചെപ്പി
ന്‍റെ
നിറമേറ്റുവാങ്ങി
ചക്രവാള സീമകൾ .

ഇറുകെപ്പുണർന്നു
ഇരുട്ടി
ന്‍റെ
ആത്മഹർഷം.


Saturday, January 4, 2014

കുമ്പിളുപൊട്ടിയ കടല

നിലത്തു വീണു
മണ്ണ് പറ്റിയ
കടലകളെ
നിങ്ങൾ എന്റെ
ജിജ്ഞാസക
ളായിരുന്നു
പരിഭവങ്ങളായിരുന്നു.

ചവച്ചരച്ചു തീർക്കുവാൻ
കുമ്പി
ളുകുത്തി
കാത്തുവെച്ച
രോക്ഷങ്ങളായിരുന്നു.