Monday, August 25, 2014

രൂപാന്തരം

എന്തെല്ലാം രൂപങ്ങളാണി -
മഴയ്ക്കോരോ കാഴ്ച്ചയിലും

ഇരപിടിക്കാൻ
ചിലന്തി കൊരുത്തോരാവലയിൽ
മഴവില്ലു തെളിയിച്ച
പുലരിയാണവൾ 

വിരല്തുമ്പുതൊട്ടു
ഞാൻ നുണഞ്ഞൊരു
ഇറയത്തുമ്പിലെ  
തണുവാണവൾ 

തള്ളപ്രാവിൻ
ചിറകിൽനിന്നിറ്റും
തുള്ളികളായവൾ
പള്ളിമേടയിൽ

ഉച്ചയൂണിൻ 
ഗന്ധം മണക്കുന്ന
പീടികയുള്ളുനോക്കി
വിറച്ചിരിക്കുന്നൊരു 
ഭിക്ഷാടകയാണവൾ 

പുത്തനുടുപ്പിൽ
ചള്ള തെറിപ്പിച്ചെത്തും
നാലുമണിപ്പകലിലെ
നാട്ടിടവഴിയാണവൾ 

പൊട്ടിയ
ഓടിൻ കീഴിലെ
പിച്ചള പാത്രത്തിൽ
തോരാത്ത സംഗീതമാണവൾ 

തിരക്കിട്ടൊഴുകും
പുഴമാറിലേക്ക്
കൈവിട്ടുപോയ
ഏതോ  കുരുന്നിൻ
കളിപ്പാവയാണവൾ  

മരുഭൂരാവുനോക്കി
ജനലരികിൽ
കിടന്നോരെന്റെയുള്ളിൽ
തുളുമ്പിയ
സ്വപ്നസ്വരമാണവൾ