Thursday, December 25, 2014

ജനലരുകിലെ പ്രാവ്

ഏകാന്തതയുടെ
ഇരുണ്ട യാമങ്ങളിൽ
ജനലരികു ചേർന്നിരുന്നാൽ
പ്രാവുകൾ കുറുകുന്നത് കേൾക്കാം

വേദനയുടെ
പകൽപ്പാടങ്ങളിലൂടെ
കാലാ പെറുക്കി നടന്ന
നാളുകളിലെപ്പോഴോ
എവിടെയ്ക്കോ  പറന്നകന്ന
ഇണപ്പ്രാവിനെപ്പറ്റി

വിരിയാതെപോയ
കുഞ്ഞുമുട്ടകളുടെ ആവരണം
കക്കിവെച്ച്
ദൂരേക്ക്‌ ഇഴഞ്ഞുപോയ
നീളൻ പാമ്പിനെപറ്റി

ഏതോ മഴക്കാല
രാവുകളിലൊന്നിൽ
തക്കം പാർത്തിരുന്നു-
ചാടിവീണ മാർജ്ജാരന്റെ
വായിൽനിന്നും രക്ഷപെടുമ്പോൾ
കൊഴിഞ്ഞുപോയ
വെണ്തൂവലുകളെപ്പറ്റി

ജനലരികിലെ പ്രാവ്
കുറുകികൊണ്ടേയിരിക്കുന്നു
എന്നെപ്പറ്റിതന്നെ  കുറുകുന്നതുപോലെ.